ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടും; ഉത്തരവിട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ
ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവിട്ടു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുകയോ ജി എസ് എം കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ ചെയ്യാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരിക്കുന്നത്.
ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ‘അരിക്കൊമ്പന്‍’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് അനുമതി നല്‍കി ഉത്തരവായതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ ജനുവരി 31-ന് വനം വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയില്‍ ഇടക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയത് തീരുമാനിച്ചതിന്‍റെ തുടര്‍ നടപടിയുടെ ഭാഗമായാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്.
Read Also: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ അക്രമണം
കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിടുകയോ അല്ലെങ്കില്‍ ഈ പ്രദേശത്തെ ദുര്‍ഘടമായ ഭൂപ്രകൃതി പരിഗണിച്ച് മയക്കുവെടി വെച്ച് പിടികൂടി വാഹനത്തില്‍ കയറ്റി നീക്കം ചെയ്യാന്‍ സാധിക്കാത്ത പക്ഷം ജി.എസ്.എം റേഡിയോ കോളറിംഗ് നടത്തി നിരീക്ഷിക്കുന്നതിനോ, മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടയ്ക്കുന്നതിനോ ആണ് ഉത്തരവിട്ടിരിക്കുന്നത്. കുങ്കിയാനകളുടെ സേവനം ആവശ്യമാകുന്ന പക്ഷം ആയത് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനയെ കൂട്ടിലടയ്‌ക്കേണ്ട സാഹചര്യത്തില്‍ കോടനാട് ആനക്കൂട്ടിലേക്ക് ആനയെ നീക്കാനുള്ള നടപടി സ്വീകരിക്കാവുന്നതാണ് എന്നും ഉത്തരവില്‍ പറയുന്നു.
Story Highlights: Order To catch wild elephant Arikomban In Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here