കോവളത്തിൻ്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ 93 കോടി രൂപയുടെ പദ്ധതിയെന്ന് മുഖ്യമന്ത്രി
കോവളത്തിൻ്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ 93 കോടി രൂപയുടെ പദ്ധതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവളത്തിൻ്റെ ടൂറിസം സാധ്യതകളെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പര്യാപ്തമായ പദ്ധതിയ്ക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. (kovalam tourism pinarayi vijayan)
Read Also: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കോവളത്തിൻ്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ 93 കോടി രൂപയുടെ പദ്ധതി. കോവിഡ് പ്രതിസന്ധിയും കടലാക്രമണവും സൃഷ്ടിച്ച പ്രതിസന്ധികൾ കടന്ന് കേരളത്തിൻ്റെ അഭിമാനമായ കോവളത്തിൻ്റെ ടൂറിസം സാധ്യതകളെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പര്യാപ്തമായ പദ്ധതിയ്ക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി.
ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമായ കോവളത്തും അതിനോടു ചേർന്ന മറ്റു ബീച്ചുകളിലും രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികൾ നടത്തുക. ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി സൺ ബാത്ത് പാർക്ക് നവീകരണം, കോർപ്പറേഷൻ ഭൂമി വികസനം, കോർപ്പറേഷൻ ഭൂമിയിലേയ്ക്കുള്ള യാത്രാസൗകര്യം, ഐബി ബീച്ചിലേയ്ക്കുള്ള യാത്രാസൗകര്യ വികസനം, ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിർത്തി നിർണയം, തെങ്ങിൻ തോട്ടഭൂമി ഏറ്റെടുക്കൽ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നടക്കുക.
ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതൽ വികസനം, തെങ്ങിൻ തോട്ടഭൂമി വികസനം എന്നിവയാണ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നടക്കുക. കിഫ്ബി തയ്യാറാക്കി സമർപ്പിച്ച 93 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി വാപ്‌കോസ് (WAPCOS)നെ ചുമതപ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നൽകി.
Story Highlights: kovalam tourism pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here