ഇ.പി എത്തിയത് അപ്രതീക്ഷിതമായി; താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ദല്ലാള്‍ നന്ദകുമാര്‍

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന്റെ സന്ദര്‍ശനത്തെ കുറിച്ച് പ്രതികരണവുമായി ദല്ലാള്‍ നന്ദകുമാര്‍. കോണ്‍ഗ്രസുമായി പ്രവര്‍ത്തിച്ചിരുന്ന എം വി മുരളീധരന്റെ ക്ഷണപ്രകാരമാണ് ഇ.പി എത്തിയത്. മുരളീധരന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സിപിഐഎമ്മിനൊപ്പം ചേര്‍ന്നയാളാണ്. അദ്ദേഹം ക്ഷണിച്ചിട്ടാണ് ഇ പി ജയരാജന്‍ വന്നത്. താന്‍ ക്ഷണിച്ചിട്ടല്ലെന്നും ദല്ലാള്‍ നന്ദകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.(Dalal Nandakumar response EP jayarajan’s visit)
‘കെ വി തോമസും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അമ്മയെ യാദൃശ്ചികമായി കണ്ടപ്പോള്‍ ഷാള്‍ അണിയിച്ചതാണ്. അതിലൊന്നും ഒരു വിവാദത്തിന്റെ ആവശ്യമില്ല. ഇവിടെ ഉത്സവത്തിന്റെ ഭാഗമായി രാഷ്ട്രീയവും മതവുമൊന്നും നോക്കാതെ എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കുന്നുണ്ട്. നാലായിരം പേരോളം ഇവിടെ നിന്ന് കഴിക്കുന്നുമുണ്ട്.
പാര്‍ട്ടിയിലെ ജാഥയില്‍ പങ്കെടുക്കാത്തതിന്റെ കാര്യങ്ങള്‍ തനിക്കറിയില്ല. അത് പാര്‍ട്ടി കാര്യമാണ്. എം വി മുരളീധരനോട് ചോദിച്ചാല്‍ മതി. അദ്ദേഹം ക്ഷണിച്ചതുപ്രകാരം എത്തിയതാണ് ഇ.പി. ഇവിടെ സെലിബ്രിറ്റികളടക്കം എത്രയോ പേര് വന്നുപോയി. അമ്മയെ പൊന്നാട അണിയിച്ചത് യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോഴാണെന്നും ദല്ലാള്‍ നന്ദകുമാര്‍ പ്രതികരിച്ചു.
സിപിഐഎം ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയത്. കൊച്ചി വെണ്ണലയിലെ വീട്ടിലെത്തിയ ഇ.പി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തു. ഇ പി ജയരാജനൊപ്പം പ്രൊഫ.കെ വി തോമസും ചടങ്ങിലെത്തി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടികളുള്ളതിനാലാണ് സിപിഐഎമ്മിന്റെ ജനകീയ ജാഥയില്‍ പങ്കെടുക്കാത്തതെന്നായിരുന്നു ഇ പി യുടെ വിശദീകരണം.
ഞായറാഴ്ചയാണ് ഇ പി ജയരാജന്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയത്. ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെ ചടങ്ങില്‍ ഇ.പി പങ്കെടുക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. താന്‍ ജാഥയിലെ അംഗമല്ലെന്നും മുന്‍ നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉണ്ടായിരുന്നുതിനാലാണ് പങ്കെടുക്കാനാകാത്തതെന്നുമായിരുന്നു നേരത്തെ ഇ പി വിശദീകരിച്ചത്.ജാഥ പൂര്‍ത്തിയായിട്ടില്ലല്ലോയെന്നും ഇ.പി ചോദിച്ചു. ജാഥ പാര്‍ട്ടി ഗ്രാമങ്ങളിലെത്തിയിട്ടും ഇ പി പങ്കെടുക്കാതിരുന്നത് വാര്‍ത്തയായതിനിടെയാണ് നന്ദകുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ വിവരങ്ങള്‍ പുറത്തുവരുന്നത്.
Story Highlights: Dalal Nandakumar response EP jayarajan’s visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here