‘ആരും ഉപദ്രവിച്ചിട്ടില്ല, വാരനാട് ഇനിയും വരും’; വൈറല്‍ ഓട്ടത്തെ കുറിച്ച് വിശദീകരണവുമായി വിനീത്
ചേര്‍ത്തല വാരനാട് ക്ഷേത്രത്തിലെ കുംഭഭരണിയോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ ഓടിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തെ കുറിച്ച് നിരവധി അഭിപ്രായങ്ങളാണ് വിഷയത്തിലുയര്‍ന്നത്. എന്നാലിപ്പോള്‍ സംഭവിച്ചതിനെ കുറിച്ച് വിനീത് തന്നെ വിശദീകരണം നല്‍കുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.: Vineeth sreenivasan about varanad temple incident
ഈയടുത്ത കാലത്തായി ഏറ്റവും ആസ്വദിച്ച് പാടിയ വേദിയായിരുന്നു വാരനാട് ക്ഷേത്രത്തിലേതെന്നും സംഭവത്തെ കുറിച്ച് ഒരുപാട് വാര്‍ത്തകളും വിഡിയോകളും വന്നതുകൊണ്ടാണ് ഇത്തരമൊരു വിശദീകരണമെന്നും വിനീത് പറയുന്നു.
അനിയന്ത്രിതമായ ജനത്തിരക്കു കാരണമാണ് ഗാനമേള അവസാനിപ്പിക്കേണ്ടിവന്നത്. ക്ഷേത്ര പരിസരത്ത് വാഹനം കയറ്റാന്‍ കഴിയാത്തതുകൊണ്ടാണ് അല്‍പദൂരം ഓടേണ്ടിവന്നതെന്നും ആരും തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും വിനീത് പറഞ്ഞു. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരുമെന്നും വിനീത് ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍, അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല.
Read Also: ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പേരിൽ വ്യാജ കാസ്റ്റിംഗ് കോൾ
പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും!
Story Highlights: Vineeth sreenivasan about varanad temple incident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here