Advertisement

താൻ കുഴിച്ച കുഴിയിൽ..; ഇന്ത്യക്കെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽ

March 1, 2023
Google News 2 minutes Read
australia lead india test

ബോർഡർ – ഗവാസ്കർ ട്രോഫി മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽ. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 109 റൺസിന് ഓൾ ഔട്ടായപ്പോൾ മറുപടിയായി ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടിയിട്ടുണ്ട്. മാത്യു കുൻമൻ ഓസീസിനായി അഞ്ച് വിക്കറ്റ് നേടിയപ്പോൾ ബാറ്റിംഗിൽ ഉസ്‌മാൻ ഖവാജ (60) തിളങ്ങി. (australia lead india test)

പൊടി പറക്കുന്ന പിച്ചിലായിരുന്നു കളി. കൃത്യമായി സ്പിൻ പിച്ചിനെ അനുകൂലിക്കുന്ന വിക്കറ്റിൽ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്ത് ആറാം ഓവറിൽ തന്നെ കുൻമനെ വിളിച്ചു. ഓവറിലെ അവസാന പന്തിൽ രോഹിതിനെ (12) വീഴ്ത്തി കുൻമൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ശുഭ്മൻ ഗിൽ (21), ശ്രേയാസ് അയ്യർ (0), ആർ അശ്വിൻ (3), ഉമേഷ് യാദവ് (17) എന്നിവരെക്കൂടി മടക്കിഅയച്ച കുൻമൻ അഞ്ച് വിക്കറ്റ് പൂർത്തിയാക്കി. ചേതേശ്വർ പൂജാര (1), രവീന്ദ്ര ജഡേജ (4), ശ്രീകർ ഭരത് (17) എന്നിവരെ ലിയോൺ വീഴ്ത്തിയപ്പോൾ കോലിയെ (22) ടോഡ് മർഫി പുറത്താക്കി. മുഹമ്മദ് സിറാജ് (0) റണ്ണൗട്ടായി. അക്സർ പട്ടേൽ (12) നോട്ടൗട്ടാണ്.

Read Also: മാത്യു കുഹ്നെമാന് അഞ്ചു വിക്കറ്റ്, ഇന്ത്യ 109 റണ്‍സിന് പുറത്ത്; ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

ബൗളിംഗ് ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ആദ്യ ഓവറിൽ തന്നെ സ്പിന്നറെ വിളിച്ചു. അശ്വിനും ജഡേജയും രണ്ട് എൻഡുകളിൽ നിന്ന് എറിഞ്ഞപ്പോൾ രണ്ടാം ഓവറിൽ ട്രാവിസ് ഹെഡ് (9) പുറത്ത്. റണ്ണെടുക്കും മുൻപ് മാർനസ് ലബുഷെയ്ൻ ജഡേജയുടെ പന്തിൽ പ്ലെയ്ഡ് ഓൺ ആയെങ്കിലും പന്ത് നോബോൾ ആയി. ജീവൻ ലഭിച്ച ലബുഷെയ്‌നും ഖവാജയും ചേർന്ന് രണ്ടാം വിക്കറ്റിൽ 96 റൺസ് പടുത്തുയർത്തിയതോടെ ഇന്ത്യ കളിയിൽ പിന്നാക്കം പോയിരുന്നു. ലബുഷെയ്‌നെ (31) പുറത്താക്കി ജഡേജ തന്നെ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. സ്റ്റീവ് സ്‌മിത്ത് (26), ഖവാജ (60) എന്നിവരും ജഡേജയ്ക്ക് മുന്നിൽ വീണു. പീറ്റർ ഹാൻഡ്സ്കോമ്പ് (7), കാമറൂൺ ഗ്രീൻ (7) എന്നിവർ ക്രീസിൽ തുടരുകയാണ്.

Story Highlights: australia lead india 3rd test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here