തൃശൂർ ചേനത്തുകാട് ഭാഗത്തെ വനത്തിൽ വൻ തീപിടിത്തം; 5 കിലോമീറ്ററിൽ അധികം വിസ്തൃതിയിൽ വനം പൂർണ്ണമായി കത്തി നശിച്ചു

തൃശൂർ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് ഭാഗത്തെ വനത്തിൽ വൻ തീപിടിത്തം. ഉച്ചയ്ക്ക് 1.30മുതൽ പടർന്നുപിടിച്ച കാട്ടുതീ നിയന്ത്രിക്കാനാകാത്ത അവസ്ഥയാണ്. 5 കിലോമീറ്ററിൽ അധികം വിസ്തൃതിയിൽ വനം പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്. തീ ജനവാസ മേഖലയുടെ അടുത്തേക്ക് എത്തുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ( huge fire broke out in Thrissur Chenathukadu forest ).
തീ പടരുന്ന സ്ഥലത്തേക്ക് അഗ്നിരക്ഷാ സേനക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണ്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജനവാസ മേഖലയിൽ തീ പടരാതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. അട്ടപ്പാടിയിലെ വീട്ടി ഊരിന് സമീപത്തും കാട്ടു തീ പടരുകയാണ്. മല്ലിശ്വരം മുടിയുടെ ഒരു ഭാഗമാണ് കത്തിക്കൊണ്ടിരിക്കുന്നത്. സൈലന്റ് വാലി ബഫർസോൺ മേഖല, കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന്, ചെമ്മണ്ണൂർ, തേൻവര മല വെന്തവട്ടി എന്നിവിടങ്ങളിലാണ് കാട്ടുതീ പടർന്ന് പിടിക്കുന്നത്. ജനാവസ മേഖലയിൽ തീ പടരാതിരിക്കാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്.
Read Also: ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌ലിങ്കിന്റെ യൂണിറ്റിൽ വൻ തീപിടിത്തം; ഉൽപ്പാദനം നിർത്തിവച്ചു
സംസ്ഥാനത്ത് വേനൽ ചൂട് വർധിക്കുന്നതിനാൽ പൊതുജനങ്ങൾ പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതൽ സമയം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. കുടിവെള്ളം എപ്പോഴും കയ്യിൽ കരുതണമെന്നും മുൻകരുതൽ നിർദേശത്തിൽ പറയുന്നു.
ജലം പാഴാക്കാതെ ഉപയോഗിക്കണം. വേനൽമഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കണം. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) എന്നിവിടങ്ങളിൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.
Story Highlights: huge fire broke out in Thrissur Chenathukadu forest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here