‘എത്രയും പെട്ടെന്ന് ഹർജി പരിഗണിക്കണം’; ആവശ്യവുമായി മുൻ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ

മുൻ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ തന്റെ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് ഇന്ന് സുപ്രിം കോടതിയിൽ ആവശ്യപ്പെടും. ശിക്ഷാവിധി സ്റ്റേ ചെയ്തതിനെ തുടർന്ന് അയോഗ്യത നീങ്ങിയിട്ടും ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാത്തത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജ്ജി ആണ് ഇന്ന് സുപ്രിം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുക. ലോക്സഭാ സെക്രട്ടേറിയറ്റിനെ എതിർകക്ഷിയാക്കിയുള്ള ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുന്നിൽ പരാമർശിക്കാനാണ് തിരുമാനം. ( lakshadweep mp mohammed faizal )
തനിക്കെതിരെയുള്ള കേസ് ജനുവരി 25ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ജനുവരി 13ന് ഇറക്കിയ അയോഗ്യതാ വിജ്ഞാപനം ലോക്സഭാ സെക്രട്ടേറിയറ്റ് പിൻവലിക്കുന്നില്ലെന്ന് ഫൈസൽ ചൂണ്ടിക്കാട്ടുന്നു. തന്റെ അയോഗ്യതയെ തുടർന്ന് ലക്ഷദ്വീപിൽ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിച്ചു. തീരുമാനം വൈകിയതിനാൽ ലോക്സഭയുടെ രണ്ടു സെഷനുകൾ നഷ്ടമായെന്നും ഹർജിയിൽ പറയുന്നുണ്ട്.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ മുൻ കേന്ദ്രമന്ത്രി പി.എം സയീദിന്റെ മരുമകനും കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കവരത്തി ജില്ലാ സെഷൻസ് കോടതി പത്ത് വർഷം തടവ് ശിക്ഷ വിധിച്ചതാണ് എൻ.സി. പി നേതാവായ മുഹമ്മദ് ഫൈസലിന്റെ അയോഗ്യതയ്ക്കും ലോക്സഭാംഗത്വം റദ്ദാക്കലിനും ഇടയാക്കിയത്. 2014 മുതൽ ലക്ഷദ്വീപ് എം.പിയാണ്. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ആണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരാകുന്നത്.
Story Highlights: lakshadweep mp mohammed faizal