മുൻകൂർ നോട്ടീസ് നൽകാത്ത ഹർത്താൽ നിയമ വിരുദ്ധം; ഇടുക്കിയിൽ ഹർത്താൽ അനുകൂലികൾക്ക് പൊലീസ് നോട്ടീസ്

അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ 10 പഞ്ചായത്തുകളിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമാക്കികയാണ്. ഇതിനിടെ ഹർത്താൽ അനുകൂലികൾക്ക് പൊലീസ് നോട്ടീസ് നൽകി.ഹൈക്കോടതി നിർദേശ പ്രകാരം ഏഴു ദിവസം മുൻപ് നോട്ടിസ് നൽകണം എന്ന് നിർദേശം ഉണ്ട്. ഇത് പാലിക്കാതെ ഹർത്താൽ നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇതിൽ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹർത്താൽ നടത്തുന്നവർക്കാണെന്നാണ് നോട്ടീസ്.
അതേസമയം ജനകീയ ഹർത്താലിന്റ ഭാഗമായി പവർ ഹൗസ് ഭാഗത്ത് വാഹനങ്ങൾ പ്രതിഷേധക്കാർ തടയുന്നു. കെ എസ് ആർ ടി സി ബസ് പ്രതിഷേധക്കാർ തടഞ്ഞുനിർത്തി. മൂന്നാർ തേക്കടി ദേശീയ പാതയിലും വാഹനങ്ങൾ തടയുകയാണ്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍. ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികൾ നടക്കും. മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലിൽ തുടരും.
അരിക്കൊമ്പന്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികൾ ഇന്ന് തുടങ്ങും. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള രണ്ട് പേരെയുമാണ് ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത മാസം അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്പോൾ വിദഗ്ധ സമിതി റിപ്പോർട്ട് നൽകണം എന്നാണ് നിർദേശം.
Read Also: ഇടുക്കിയിലെ ജനകീയ ഹർത്താൽ; മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അരിക്കൊമ്പനുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിക്കാനാണ് അമിക്കസ് ക്യൂറിയോട് കോടതി നിർദേശിച്ചിരിക്കുന്നത്. ഇത് വിശദമായി പരിശോധിച്ച ശേഷമാകും വിദഗ്ധ സംഘം തുടർ നടപടി സ്വീകരിക്കുക. അരിക്കൊമ്പനെ മയക്കുവെടി വെക്കാതെ പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകൾ എന്തെല്ലാമെന്ന് പരിശോധിക്കാനാണ് കോടതി വിദഗ്ധ സമിതിയോട് നിർദേശിച്ചിരിക്കുന്നത്.
Story Highlights: Police notice to hartal supporters in Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here