വിഡിയോ എടുത്ത അനീഷ് മര്‍ദനത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്ന് വാദം; മധുക്കേസിലെ നാലാം പ്രതിയെ ജഡ്ജി ആദ്യഘട്ടത്തില്‍ മാറ്റിനിര്‍ത്തി
അട്ടപ്പാടി മധുക്കേസിലെ നാലാം പ്രതി കുറ്റക്കാരനാണെന്ന് ആദ്യ ഘട്ടത്തില്‍ വിധി പറയാതെ കോടതി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കാത്ത ആളാണ് കേസിലെ നാലാം പ്രതിയായ അനീഷെന്നും മധുവിനെ മര്‍ദിക്കുന്ന വിഡിയോ എടുത്തത് ഇയാളാണെന്നുമുള്ള സങ്കീര്‍ണതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കേസില്‍ അനീഷ് കുറ്റക്കാരനല്ലെന്ന് കോടതി പറഞ്ഞിട്ടില്ലെങ്കിലും ഇക്കാര്യം തീരുമാനിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാമെന്നാണ് കോടതി പറയുന്നത്. മധുവിന്റെ മരണത്തിലേക്ക് നയിച്ച ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തില്‍ അനീഷ് നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന വാദമാണ് കോടതി കൂടുതല്‍ സമയമെടുത്ത് പരിശോധിക്കാനിരിക്കുന്നത്.
ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍ , ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദിന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കെതിരായ എസ് എസ്ടി അതിക്രമം 304(2) വകുപ്പ് കേസില്‍ തെളിഞ്ഞു. മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയുടേതാണ് വിധി. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. കേസില്‍ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. (Attappadi Madhu case Aneesh Verdict )
സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവം വരുന്നത്. 2022 ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് എസ്.സി.എസ്.ടി ജില്ലാ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. 16 പ്രതികളാണ് കേസില്‍ ഉള്ളത്. 127 സാക്ഷികളില്‍ 24 പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി.
സാക്ഷി വിസ്താരം തുടങ്ങി പതിനൊന്ന് മാസംകൊണ്ട് 185 സിറ്റിങ്ങോടെയാണ് കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി താലൂക്കിലെ ചിണ്ടേക്കി കടുകുമണ്ണ പഴയൂരിലെ മുപ്പത് വയസുകാരനായ മധു ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകവെ മരണപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്.
Story Highlights: Attappadi Madhu case Aneesh Verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here