നീതി തേടി അഞ്ച് വര്‍ഷങ്ങള്‍; അട്ടപ്പാടി മധു കേസിന്റെ നാള്‍വഴികള്‍

അനീതിയുടെ അഞ്ച് വര്‍ഷങ്ങള്‍…അതാണ് അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം ഓര്‍മിപ്പിക്കുന്നത്. ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനായി സഹജീവികള്‍ തല്ലിക്കൊന്ന മധുവിന് നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അമ്മ ചന്ദ്രികയും സഹോദരി മല്ലിയും. അനീതിയുടെ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മധുവിന് നീതി കിട്ടുമോ എന്ന് സാക്ഷരകേരളം ഉറ്റുനോക്കുമ്പോള്‍, മധു കേസിന്റെ നാള്‍വഴികളിലേക്ക്….(Five years seeking for justice all about Attappadi Madhu case)
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട മധു എന്ന 27കാരന്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ടത്. മധുവിന് മേല്‍ ആരോപിച്ചത് അരിയും ഭക്ഷ്യസാധനങ്ങളും മോഷ്ടിച്ചെന്ന കുറ്റം.
2018 മെയ് മാസത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസില് 3,000 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നു. 16 പേരെ പ്രതികളാക്കി 1989ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കൊലപാതകം, കുറ്റകൃത്യങ്ങള്‍ എന്നിവ ചുമത്തിയായിരുന്നു കേസെടുത്തത്.
2022 ജനുവരി 25 ന് മണ്ണാര്‍ക്കാട് എസ്സി/എസ്ടി പ്രത്യേക കോടതിയില്‍ കേസ് പരിഗണിക്കുന്നു. ഇതിന് ഒരാഴ്ച മുമ്പാണ് കേസിന്റെ ചുമതലയുള്ള സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞത്.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ കാലതാമസവും കേസില്‍ വലിയ തിരിച്ചടിയായി. പ്രതിപ്പട്ടികയിലുള്ളവരുടെ രാഷ്ട്രീയ സ്വാധീനം ആരോപിക്കപ്പെടുന്ന കേസുകൂടിയാണ് മധു കേസ്.
2021 സെപ്റ്റംബറില്‍ പ്രതികളിലൊരാളായ ഷംസുദ്ദീന്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സിപിഐഎം നേതാക്കളും മധു കേസിനെ അപലപിച്ചെങ്കിലും മധുവിന് നീതി ലഭ്യമാക്കാന്‍ വലിയ കാലതാമസമെടുത്തു.
മധുവിന്റെ കേസ് അന്വേഷിക്കുന്ന പാലക്കാട് മണ്ണാര്‍ക്കാട് എസ്സി/എസ്ടി പ്രത്യേക കോടതിയില്‍ സ്ഥിരം ജഡ്ജി ഇല്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ വാദം നടന്നില്ല. തുടര്‍ന്ന് കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ ഏറെ സമയമെടുത്തു.
അഡ്വ.പി ഗോപിനാഥിനെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കേസില്‍ ആദ്യം നിയമിക്കുന്നത്. 2018 നവംബറില്‍ സര്‍ക്കാര്‍ ഈ നിയമന ഉത്തരവ് റദ്ദാക്കി. പി.ഗോപിനാഥിനെ നിയമിക്കുന്നതിനുള്ള ചെലവ് വഹിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്സ് ഫോറം സിഎച്ച്ആര്‍എഫ് എന്ന സംഘടന മധുവിന്റെ കുടുംബത്തിന് സഹായവുമായി എത്തിയത്. അഡ്വക്കേറ്റ് വി ടി രഘുനാഥായിരുന്നു സിഎച്ച്ആര്‍എഫ് പ്രസിഡന്റ്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് അത് വി ടി രഘുനാഥ് 2019 ല്‍ മധു കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിതനായി.
എന്നാല്‍ രണ്ട് തവണ മാത്രമാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഭിഭാഷകന്‍ രഘുനാഥ് കോടതിയില്‍ ഹാജരായത്. ഓരോ തവണയും കോടതി കേസ് വിളിച്ചപ്പോഴും പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാല്‍ കേസ് തുടര്‍ച്ചയായി മാറ്റിവെച്ചു.
2019ല്‍ ഒരു പ്രതി കേസിന്റെ ഡിജിറ്റല്‍ തെളിവുകള്‍ തേടിയപ്പോള്‍ വിടി രഘുനാഥ് എതിര്‍ത്തിരുന്നില്ലെന്ന് മുന്‍ സിഎച്ച്ആര്‍എഫ് അംഗം ആരോപിച്ചു. ഒടുവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2022 ജനുവരി 14ന് വി ടി രഘുനാഥ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ചു.
Read Also: അനീതിയുടെ അഞ്ച് വർഷം: മധുവിന്റെ കൊലപാതകം പാഠമായില്ല
ഇതിനിടെ കേസില്‍ നിര്‍ണായക സാക്ഷിയായ വനംവകുപ്പ് വാച്ചര്‍ അടക്കം 24 സാക്ഷികള്‍ തുടരെ തുടരെ കൂറുമാറി. രണ്ട് സാക്ഷികള്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി. സാക്ഷി വിസ്താരം തുടങ്ങി പതിനൊന്ന് മാസംകൊണ്ട് 185 സിറ്റിങ്ങോടെയാണ് കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.
Story Highlights: Five years seeking for justice all about Attappadi Madhu case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here