എലത്തൂർ തീവയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫിയെ ഉത്തർപ്രദേശ്, ഡൽഹി പൊലീസ് സംഘങ്ങൾ കേരളത്തിലെത്തി ചോദ്യം ചെയ്യും

എലത്തൂർ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഉത്തർപ്രദേശ്, ഡൽഹി പൊലീസ് സംഘങ്ങൾ കേരളത്തിൽ എത്തി ചോദ്യം ചെയ്യും. പ്രതിയുടെ കേരള ബന്ധത്തെപ്പറ്റിയാണ് ഉത്തർപ്രദേശ്, ഡൽഹി പൊലീസ് അന്വേഷണം നടത്തുന്നത്. മലയാളികളായ ചിലരുമായ് ഇയാൾ നിരന്തര സമ്പർക്കം പുലർത്തിയിരുന്നതായ് വിവരം ലഭിച്ചിട്ടുണ്ട്. ഡൽഹിയിലെയും ഉത്തർപ്രദേശിലെയും ചില കേസുകളിൽ പ്രതിയ്ക്ക് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിയ്ക്കുകയാണ്. ( Elathur Train Attack Shah Rukh Saifi will be questioned by up and Delhi police ).
ഷാറൂഖ് സെയ്ഫിയെ കോഴിക്കോട്ടേയ്ക്ക് കൊണ്ടു വരുകയായിരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് പകരം വാഹനമെത്തിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്. കണ്ണൂർ മേലൂർ മാമാക്കുന്ന് വെച്ചാണ് പ്രതിയെ എത്തിച്ച വാഹനം നിന്നുപോയത്. ഷാറൂഖ് സെയ്ഫിയെ കൊണ്ടുപോകാനായി എടക്കാട് പൊലീസ് എത്തിച്ച മറ്റൊരു വാഹനം സ്റ്റാർട്ടാവാത്തതിനെ തുടർന്ന് മൂന്നാമതൊരു വാഹനം എത്തിച്ചാണ് പ്രതിയെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകുന്നത്. മറ്റ് പൈലറ്റ് വാഹനങ്ങളൊന്നും പ്രതിയെ കൊണ്ടു വന്ന വാഹനത്തിന് പിന്നാലെ ഉണ്ടായിരുന്നില്ല. പുലർച്ചയോടെ ഷാറൂഖിനെ കോഴിക്കോടെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
ഇന്നുതന്നെ പ്രതിയെ കോഴിക്കോടെത്തിച്ച ശേഷം പ്രതിയ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കും. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കും. തുടർന്നാകും ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷ പൊലീസ് സമർപ്പിക്കുക. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. രത്‌നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.
എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് പ്രതി പിടിയിലായെന്ന വിവരം പൊലീസ് അറിയിച്ചത്. ആക്രമണ ലക്ഷ്യമെന്ത്, പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നതൊക്കെ അറിയാനിരിക്കുന്നതേയുള്ളൂ. കേട്ടു കേൾവി പോലുമില്ലാത്ത ട്രെയിൻ തീവെയ്പ് സംഭവത്തിൽ പ്രതിയെ പിടിച്ചതും സമാനതകളില്ലാത്ത നീക്കത്തിലൂടെയായിരുന്നു.
റയിൽവേ ട്രാക്കിൽ നിന്നു കിട്ടിയ നോട്ട് ബുക്കും സിമ്മില്ലാത്ത മൊബൈൽ ഫോണും മാത്രമായിരുന്നു അന്വേഷണസംഘത്തിൻ്റെ പിടിവള്ളി. പ്രതിയെ പിടിക്കാൻ സഹായകമായതും ഫോൺ തന്നെ. സിം ഊരിമാറ്റിയ ഫോൺ നേരത്തെ എലത്തൂർ റെയിൽവേ ട്രാക്കിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഈ സിം മറ്റൊരു ഫോണിലിട്ട് ഓൺ ചെയ്തതും ടവർ ലൊക്കേഷൻ രത്നഗിരി റയിൽവേ സ്റ്റേഷനാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഫോൺ ഓണായതിനു പിന്നാലെ അതിലേക്ക് മെസേജും എത്തിയിരുന്നു.
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും എൻഐഎയുമാണ് ഷാറൂഖ് സെയ്ഫിയെക്കുറിച്ച് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനക്ക് വിവരം നൽകിയത്. രാത്രി തന്നെ മഹാരാഷ്ട്ര എ ടി എസ് ഇയാൾ ചികിത്സ തേടിയ രത്നഗിരി ആശുപത്രിയിലെത്തിയെങ്കിലും അയാൾ അവിടെ നിന്ന് മുങ്ങി റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. പിടിയിലായ വിവരം ലഭിച്ചതോടെ അവിടേക്ക് തിരിച്ച കേരള പൊലീസ് പുലർച്ചെയോടെ രത്നഗിരിയിലെത്തുകയായിരുന്നു.
കേരളത്തിലേക്ക് പ്രതി എത്തിയത് സമ്പർക്ക് ക്രാന്തി എക്സ്പ്രസിലാണ്. തീ കൊളുത്തിയ ശേഷം പ്രതി അതേ ട്രെയിനിൽ കണ്ണൂരിലിറങ്ങി പിന്നീട് രണ്ട് ട്രെയിൻ മാറി കയറിയാണ് രത്നഗിരിയിലെത്തിയത്. മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലാണ് രത്നഗിരി. ഡൽഹിയിലെ ഷഹീൻ ബാഗ് സ്വദേശിയാണ് ഷാറൂഖ് സെയ്ഫി.
Story Highlights: Elathur Train Attack Shah Rukh Saifi will be questioned by up and Delhi police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here