ലോകായുക്തയിൽ നിന്നുള്ള വിമർശനങ്ങൾ നിരാശാജനകം; പരാതിക്കാരൻ ആർ. എസ്. ശശികുമാർ

ലോകായുക്തയിൽ നിന്നുണ്ടായ വിമർശനങ്ങൾ നിരാശാജനകമാണെന്ന് ഹർജിക്കാരനായ ആർ.എസ്.ശശികുമാർ. ഒരു വർഷത്തിന് ശേഷം കേസ് നിലനിൽക്കുമോ എന്ന് ലോകായുക്ത വീണ്ടും പരിശോധിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ലംഘനമാണെന്നും ഇക്കാര്യമാണ് താൻ റിവ്യൂ ഹർജിയിൽ ചൂണ്ടികാണിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകായുക്തയിൽ വിശ്വാസമുണ്ട്. എന്നാൽ, ലോകായുക്തയുടെ നടപടികളെയാണ് വിമർശിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ( RS Sasikumar says Criticisms from Lokayukta disappointing )
ഒരിക്കലും ന്യായാധിപന്മാരിൽ നിന്നും വില കുറഞ്ഞ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് മുൻമന്ത്രി കെ. ടി ജലീലും മറ്റൊരു രാഷ്ട്രീയ നേതാവും വളരെ മ്ലേച്ചമായ ഭാഷയിൽ ലോകായുക്തയെ കുറിച്ച് പറഞ്ഞത് പോലുള്ള ഭാഷയിൽ ഞാൻ സംസാരിച്ചിട്ടില്ല. ലോകായുക്തയുടെ വിധികൾ പൊതുജനം ചർച്ച ചെയ്യുന്നതാണ് അതിലുള്ള വിശ്വാസം നഷ്ടപെടുത്തരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസിൽ പരാതിക്കാരനെതിരെ ലോകായുക്ത രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി ജഡ്ജിമാരെ സ്വാധീനിച്ചത് ഹർജിക്കാരനായ ആർ. എസ് ശശികുമാർ കണ്ടിട്ടുണ്ടോ എന്ന് രണ്ട് അംഗ ബെഞ്ച് ചോദിച്ചു. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലാണ് ഹർജിക്കാരൻ പെരുമാറുന്നത്. വിശ്വാസമില്ലെങ്കിൽ എന്തിനാണ് ഈ ബെഞ്ചിനെ സമീപിച്ചതെന്നും കോടതി ചോദിച്ചു.കേസിൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
Read Also: ദുരിതാശ്വാസനിധി ദുർവിനിയോഗ കേസ്; ഹർജിക്കാരനെതിരെ ലോകായുക്ത
പരാതിക്കാരനെ ആക്ഷേപിച്ച ലോകായുക്തയുടേത് വിടുപണിയാണെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ എംപി ആരോപിച്ചു. കേസിലെ പരാതിക്കാരൻ മുൻ സിൻഡിക്കേറ്റംഗം ആർഎസ് ശശികുമാറിനെ പേപ്പട്ടി എന്നും മറ്റും വിളിച്ച് ആക്ഷേപിച്ച ലോകായുക്ത ആർക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകായുകതയുടെ ഇന്നത്തെ പരാമർശങ്ങൾ വിധി ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാകുന്നു . മുഖ്യമന്ത്രിയുടെ സൽക്കാരത്തിന് പോയ ലോകായുക്തയിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: RS Sasikumar says Criticisms from Lokayukta disappointing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here