മകൻ്റെ വാഹനാപകടക്കേസ്; മരണമടഞ്ഞ യുവാക്കളുടെ വീട് സന്ദർശിച്ച് ജോസ് കെ മാണി
മകന്റെ വാഹനാപകടക്കേസിൽ മരണമടഞ്ഞ യുവാക്കളുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ജോസ് കെ മാണി. മണിമലയിലെത്തി യുവാക്കളുടെ വീട് സന്ദർശിച്ച ജോസ് കെ മാണി കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. അതേസമയം, കേസുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിൻ്റെ തീരുമാനം. (accident jose many visit)
അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും ജോസ് കെ മാണി ഈ കുടുംബത്തെ ബന്ധപ്പെട്ടിരുന്നില്ല. ഇക്കാര്യം ഇന്ന് രാവിലെ ട്വന്റിഫോറിലൂടെയാണ് യുവാക്കളുടെ മാതാപിതാക്കൾ പറഞ്ഞത്. ഇതിനു പിന്നാലെയാണ് രാത്രിയോടെ ജോസ് കെ മാണി മണിമലയിലെ വീട്ടിലെത്തിയത്. കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നതായി ജോസ് കെ മാണി പറഞ്ഞു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് കുടുംബത്തിന്റെ തീരുമാനം. നീതി തേടി ഏതറ്റം വരെയും പോകുമെന്ന് പിതാവ് ജോളിച്ചൻ പറയുന്നു.
അമിത വേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കെ എം മാണി ജൂനിയറിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.
മണിമല സ്വദേശികളായ ജിൻസ്, ജിസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മനപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് പൊലീസ് കുഞ്ഞുമാണിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. അന്നേ ദിവസം ശക്തമായ മഴയുണ്ടായിരുന്നു. കുഞ്ഞുമാണി ഓടിച്ചിരുന്ന ഇന്നോവ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യവേ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം കറങ്ങുകയും കാറിന് പിന്നിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിയ്ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകട കേസിൽ ആദ്യം തയാറാക്കിയ എഫ്‌ഐആറിൽ നിന്ന് കുഞ്ഞുമാണിയുടെ പേര് ഒഴിവാക്കിയെന്ന് ആക്ഷേപം ഉണ്ടായിരുന്നു. 45 വയസുള്ള ആൾ എന്ന് മാത്രമാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജോസ് കെ മാണിയുടെ മകന്റെ രക്തസാമ്പിൾ പരിശോധിച്ചില്ലെന്നും പൊലീസിനെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. ജോസ് കെ മാണിയുടെ മകൻ സഞ്ചരിച്ചിരുന്ന കാർ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: accident jose k many visit house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here