“രണ്ട് മുട്ട കൊണ്ട് കിട്ടിയ ഓംലെറ്റ് മതിയായി. ഇന്ന് റൺസ് എടുക്കണം”; വാക്ക് പാലിച്ച് സഞ്ജു സാംസൺ
ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ശേഷം അവതാരകനോട് പറഞ്ഞ വാക്ക് പാലിച്ച് രാജസ്ഥാന്റെ സ്വന്തം സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനും ചെന്നൈ സൂപ്പർ കിങ്‌സിനും എതിരായ കഴിഞ്ഞ രണ്ടു മത്സരത്തിൽ സഞ്ജു സാംസൺ പൂജ്യം റണ്ണിന് പുറത്തായിരുന്നു. അടുത്തടുത്ത രണ്ടു മത്സരങ്ങളിൽ തുടർച്ചയായി പൂജ്യത്തിന് പുറത്തായത് ധാരാളം വിമർശനങ്ങളെ ക്ഷണിച്ചിരുന്നു. ഇന്ന് ഗുജ്‌റാത്തിനെത്തിയതിരായ മത്സരത്തിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്തതിന് ശേഷം അവതാരകൻ ഡാനി മോറിസൺ കഴിഞ്ഞ രണ്ടു മത്സരത്ത്തിൽ പൂജ്യത്തിന് പുറത്തായതിന് കുറിച്ച് ചോദിച്ചു. എന്നാൽ, തമാശരൂപേണ ‘കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്ന് ലഭിച്ച ഓംലെറ്റ് മതിയായെന്നും ഇന്ന് റൺസ് സ്കോർ ചെയ്യണ’മെന്നും താരം വ്യക്തമാക്കിയിരുന്നു. Sanju Samson after toss against GT
രാജസ്ഥാന് തകർപ്പൻ തുടക്കം നൽകാറുള്ള ഓപ്പണർമാർ നേരത്തെ കളം വിട്ടത് ടീമിന് തിരിച്ചടിയായി. തുടർന്നാണ് 178 റണ്ണുകൾ എന്ന വിജയലക്ഷ്യം താണ്ടുവാൻ സഞ്ജു സാംസൺ ക്രീസിലെത്തുന്നത്. ആ സമയം രാജസ്ഥാന്റെ കൈവശം ആകെ ഉണ്ടായിരുന്നത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ നാല് റണ്ണുകൾ. അവതാരകനോട് പറഞ്ഞ വാക്ക് സഞ്ജു പാലിച്ചപ്പോൾ അടി കിട്ടിയത് ഗുജറാത്ത് ബോളർമാർക്ക്.
പ്രത്യേകിച്ച് ഗുജറാത്തിന്റെ അഫ്ഗാൻ താരം റഷീദ് ഖാൻ ഒരിക്കലും ഈ മത്സരം മറക്കാനിടയില്ല. വമ്പനടികൾക്ക് പേരുകേട്ട ക്രിസ് ഗെയ്‌ലിന് ശേഷം ആദ്യമായാണ് ഒരു താരം ഐപിഎല്ലിൽ റഷീദിന്റെ തുടർച്ചയായ മൂന്നു പന്തുകൾ സിക്സറടിച്ച് പറത്തുന്നത്. ഗുജറാത്തിന്റെ ഇമ്പാക്ട് താരം നൂർ അഹമ്മദിന്റെ പന്തിൽ സഞ്ജു പുറത്തുപോകുമ്പോൾ നേടിയത് 32 പന്തിൽ നിന്ന് 60 റണ്ണുകൾ.
അൻപത് പന്തിൽ 114 റണ്ണുകൾ നേടിയാലേ വിജയതീരത്തേക്ക് രാജസ്ഥാന്റെ തോണി അടുക്കും എന്ന നിലയിൽ മുന്നോട്ട് പോയിടുന്ന മത്സരത്തിൽ സഞ്ജുവും ഹെർട്മെയരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം കളിയുടെ ഗതി മാറ്റി. സഞ്ജുവിന് ശേഷം ദ്രുവും പിന്നീട് അശ്വിനും ടീമിന്റെ റൺനിരക്ക് ഉയർത്തിയപ്പോൾ രാജസ്ഥാന്റെ വിജയം കൈപ്പിടിയിൽ. ഒടുവിൽ നാല് പന്ത് ശേഷിക്കേ നൂർ അഹ്‌മദിനെ സിക്സിലേക്ക് പായിച്ച് ഹെർട്മെയർ രാജസ്ഥാന് വിജയം നേടിക്കൊടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here