ബൈക്ക് സ്റ്റണ്ടും രൂപമാറ്റവും, പിടിയിലായത് 53 വാഹനങ്ങൾ; നിയമലംഘനത്തിന് 85 പേരിൽ നിന്ന് 6 ലക്ഷം രൂപ പിഴയീടാക്കി

ബൈക്ക് സ്റ്റണ്ടും രൂപമാറ്റവും തടയാനായുള്ള സംസ്ഥാന വ്യാപക പരിശോധനയിൽ പിടിയിലായത് 53 വാഹനങ്ങൾ. 85 പേരിൽ നിന്ന് ആറു ലക്ഷത്തിലധികം രൂപ പിഴയും ഈടാക്കി. പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.
അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെയ്ക്കുന്ന വീഡിയോകൾ കണ്ടെത്തി അവയിൽ നിന്ന് ഇരുചക്രവാഹനങ്ങളേയും അവയുടെ ഉടമകളേയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്. സംസ്ഥാന വ്യാപക പരിശോധനയിൽ 53 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ 6,37,350 രൂപ പിഴയായി ഈടാക്കി. 85 പേരിൽ നിന്നാണ് പിഴ ഈടാക്കിയത്.
തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക പിഴയായി ഈടാക്കിയത് (1,66,500 രൂപ). വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ 37 പേരുടെ ലൈസൻസ് റദ്ദാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ആറു മാസത്തിനിടയിൽ ബൈക്ക് സ്റ്റണ്ട് നടത്തി ജീവൻ നഷ്ടമാകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലായിരുന്നു പരിശോധന നടത്താനുള്ള തീരുമാനം. വരും ദിവസങ്ങളിലും പരിശോധന തുടരും.
Story Highlights: Bike Stunt fine of Rs 6 lakh was imposed on violators
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here