യാത്രാമൊഴിയോ? അരിക്കൊമ്പനെ ലോറിയിൽ കയറ്റിയതിന് സമീപത്തേയ്ക്ക് നടന്നടുത്ത് പിടിയാനയും കുട്ടിയാനയും

കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റിയതിന് പിന്നാലെ സമീപത്തേയ്ക്ക് നടന്നടുത്ത പിടിയാനയുടെയും കുട്ടിയാനയുടെയും ദൃശ്യങ്ങൾ നൊമ്പരമായി. ഇന്നലെ അരിക്കൊമ്പനെ കണ്ടതും കാട്ടാനക്കൂട്ടത്തിന് സമീപത്തായിരുന്നു. ആ കൂട്ടത്തിലുള്ള പിടിയാനയെയും കുട്ടിയാനയെയുമാവാം ഇപ്പോൾ കണ്ടത്. ഇന്നും ചക്കക്കൊമ്പന് സമീപത്തായിരുന്നു അരിക്കൊമ്പൻ ആദ്യ ഘട്ടത്തിൽ നിന്നിരുന്നത്. അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്ന സമയത്ത് പിടിയാനയും കുട്ടിയാനയും രംഗപ്രവേശം ചെയ്തിരുന്നെങ്കിൽ ദൗത്യം വീണ്ടും ദുഷ്കരമാവുമായിരുന്നു. ( elephent cow and calf walked nearby Arikomban ).
കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടിയായിട്ടുണ്ട്. ഈ പ്രതികൂല കാലാവസ്ഥയ്ക്കിടെയാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്.
അരിക്കൊമ്പൻ ചെറുത്ത് നിന്നതോടെ ആറാമത്തെ മയക്കുവെടിയും വെക്കേണ്ടി വന്നിട്ടുണ്ട് ദൗത്യസംഘത്തിന്. കാലുകൾ ബന്ധിച്ച ശേഷം കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റാൻ നേരത്തേ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിന് ശേഷം അധികം വൈകാതെ തന്നെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനായി എന്നത് വിജയമാണ്.
Read Also: വനപാലകരെ ആശങ്കയിലാക്കി, കുങ്കിയാനകളെ വിറപ്പിച്ച്, ഒടുവിൽ അരിക്കൊമ്പൻ ചിന്നക്കനാൽ വിടുന്നു; ഇനി പുതിയ വാസസസ്ഥലത്തേക്ക്
നേരത്തേ അരിക്കൊമ്പൻ കുതറി മാറുകയും മുഖം മറച്ചിരുന്ന കറുത്ത തുണി തട്ടിത്തെറിപ്പിക്കുകയും ചെയ്തിരുന്നു. കുങ്കിയാനകൾ മുന്നോട്ട് അടുത്തതോടെയാണ് അരിക്കൊമ്പൻ കുതറി മാറിയതും മുഖം മറച്ചിരുന്ന തുണി തട്ടിത്തെറിപ്പിതും. കൊമ്പൻ കുതറി മാറിയതോടെ പിന്നിൽ നിന്നിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമും ചിതറിയോടുകയായിരുന്നു.
ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ 6 ഡോസ് മയക്കുവെടിവെച്ചിട്ടും പൂർണമായും മയങ്ങാത്ത അവസ്ഥയാണ്. വടം ഉപയോഗിച്ച് ആനയുടെ പിൻ കാലുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കുങ്കിയാനകളെ അടുത്തെത്തിച്ചപ്പോഴേക്കും അരിക്കൊമ്പൻ നടന്നകലാൻ ശ്രമിക്കുകയായിരുന്നു. പല തവണ അരിക്കൊമ്പന്റെ കാലുകളിലേക്ക് വടം എറിഞ്ഞെങ്കിലും പരാജയപ്പെട്ടിരുന്നു. ആനയെ പ്രകോപിപ്പിക്കരുതെന്ന കോടതി നിർദേശമുള്ളതിൽ വളരെ സൂക്ഷ്മതയോടെയാണ് വനംവകുപ്പിന്റെ നീക്കം.
Story Highlights: elephent cow and calf walked nearby Arikomban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here