‘കെ ഫോൺ മുഖ്യമന്ത്രിക്കും ബന്ധുക്കൾക്കും കൈയിട്ടുവാരാനുള്ള പദ്ധതി’; കെ സുധാകരൻ എം.പി
അതിവേഗ കേബിൾ നെറ്റ്‌വർക്കും 5ജി സിമ്മും ഉള്ള കേരളത്തിൽ സർക്കാർ നടപ്പാക്കിയ 1531 കോടിയുടെ കെ ഫോൺ പദ്ധതി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും ശതകോടികൾ കൈയിട്ടുവാരാനുള്ള തട്ടിപ്പ് പദ്ധതിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി. എഐ ക്യാമറ പദ്ധതിയേക്കാൾ വലിയ തട്ടിപ്പാണ് ഈ പദ്ധതിയിൽ അരങ്ങേറിയത് എന്ന് വാർത്താകുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. K Sudhakaran MP accuses CM on KFON Project
2017ൽ ആരംഭിച്ച പദ്ധതി ഇതുവരെ ലക്ഷ്യത്തിലെത്തിയില്ലെങ്കിലും ബന്ധപ്പെട്ടവർ ശതകോടികൾ അടിച്ചുമാറ്റി അവരുടെ ലക്ഷ്യം കണ്ടു. 20 ലക്ഷം വീടുകളിൽ സൗജന്യ ഇന്റർനെറ്റ് എന്ന വാഗ്ദാനം 14,000 ആക്കി ചുരുക്കിയിട്ടും അതുപോലും നല്കാൻ സർക്കാരിനു കഴിയുന്നില്ല. സംസ്ഥാനമൊട്ടാകെ വ്യാപകമായ 5ജി സേവനദാതാക്കൾ സെക്കൻഡിൽ 1009 മെഗാബൈറ്റ് വേഗത നൽകുമ്പോൾ കെ ഫോൺ കാളവണ്ടിപോലെ 15 മെഗാബൈറ്റ് വേഗത മാത്രം ലഭ്യമാക്കി ഉപയോക്താക്കളെ വിഡ്ഢികളാക്കുന്നു. ആനുകാലിക പ്രസക്തിയില്ലാത്ത ഈ പദ്ധതി നടപ്പാക്കിയത് വെട്ടിപ്പിനു വേണ്ടി മാത്രമാണ് എന്ന് സുധാകരൻ ആരോപിച്ചു.
Read Also: എഐ ക്യാമറ അഴിമതി: മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല
എഐ ക്യാമറയിലെ എസ്ആർഐടി, പ്രസാദിയോ തുടങ്ങിയ തട്ടിപ്പുസംഘം മൊത്തത്തോടെ കെ ഫോൺ പദ്ധതിയിലും അണിനിരന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ഇതിന്റെയും സൂത്രധാരൻ. അതിന്റെയും മുകളിൽ എല്ലാം നിയന്ത്രിക്കുന്ന കാരണഭൂതനുമുള്ളതുകൊണ്ടാണ് ഈ തട്ടിപ്പു പദ്ധതി യാഥാർത്ഥ്യമായതു തന്നെ. കേരളത്തെ മൊത്തത്തിൽ ഈ സംഘം പണയംവച്ചിട്ടുണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സുധാകരൻ പറഞ്ഞു.
Story Highlights: K Sudhakaran MP accuses CM on KFON Project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here