താനൂര്‍ ബോട്ടപകടം; പ്രതിയെ രക്ഷപെടുത്താന്‍ പൊലീസ് ശ്രമമെന്ന് കെപിഎ മജീദ്
താനൂര്‍ ബോട്ട് ദുരന്തത്തില്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ്. അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്ന് കെപിഎ മജീദ് ട്വന്റിഫോറിനോട് പറഞ്ഞു. ഉന്നത രാഷ്ട്രീയ സ്വാധീനമില്ലാതെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും കെപിഎ മജീദ് എംഎല്‍എ കുറ്റപ്പെടുത്തി.
ബോട്ടപകടത്തില്‍ ഉടമ നാസറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. അപകടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടിട്ടും ബോട്ട് സര്‍വീസ് നടത്തിയതിനാലാണ് കൊലക്കുറ്റം ചുമത്തിയുള്ള നടപടി. ഒളിവില്‍ കഴിയുന്ന ബോട്ട് സ്രാങ്ക് ദിനേശിനായി അന്വേഷണം ഊര്‍ജിതമാക്കി.
നിസാരവകുപ്പുകള്‍ ചുമത്തി പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നു എന്ന വിമര്‍ശനത്തിനിടെയാണ് നാസറിനെതിരെ ഐപിസി 302 പ്രകാരം കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ബോട്ട് സ്രാങ്ക് ദിനേശിന് പുറമെ വേറെയും ജീവനക്കാര്‍ ഉള്ളതായി സംശയമുണ്ടെന്ന് എസ്പി പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. മൊത്തം 37 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 22 പേര്‍ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേര്‍ നീന്തിക്കയറുകയായിരുന്നു.
Story Highlights: KPA Majeed over Tanur boat accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here