കര്‍ണാടകയില്‍ തോറ്റവരില്‍ കൂറുമാറിയവരും കുടുംബാധിപത്യം നിലനിര്‍ത്താന്‍ ഇറങ്ങിയവരുമുണ്ട്; ജനം കൈവിട്ട പ്രമുഖരെ അറിയാം…

പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരത്തിന് ഇടയിലും കര്‍ണാടക തെരഞ്ഞെടുപ്പ്, ചിലര്‍ക്ക് വ്യക്തിപരമായി അവരുടെ ഭാവി നിര്‍ണയിക്കുന്നതായിരുന്നു. പരീക്ഷണം പാളിപ്പോയവരുടെ കൂട്ടത്തില്‍, കൂറുമാറിയവരും കുടുംബാധിപത്യം നിലനിര്‍ത്താന്‍ ഇറങ്ങിയവരുമുണ്ട്. ഏറെ അഴിമതി ആരോപണങ്ങള്‍ നേരിട്ട സര്‍ക്കാരിലെ ഒന്‍പത് മന്ത്രിമാരെ ജനങ്ങള്‍ തള്ളി. ( Major upsets of Karnataka election result 2023)
തോറ്റ പ്രമുഖരില്‍ ഏറ്റവും പ്രധാനി ആരെന്ന് ചോദിച്ചാല്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷട്ടാര്‍ തന്നെ. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഒപ്പം കൂടിയ ഷെട്ടാറിന്റെ കൈപിടിക്കാന്‍ കുതിച്ചുകയറുന്നതിനിടയിലും കോണ്‍ഗ്രസിന് സാധിച്ചില്ല. ഫലം ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ദയനീയ പരാജയം. ബി.ജെ.പിയുടെ മഹേഷ് തെങ്കിനിക്കെ വന്‍ ഭൂരിപക്ഷത്തോടെയാണ് ജഗദീഷ് ഷട്ടാറിനെ തറപറ്റിച്ചത്. സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും വരെ ഹുബ്ബള്ളിയില്‍ ബി.ജെ.പിയുടെ മുഖമായിരുന്നു ജഗദീഷ് ഷട്ടാര്‍. പക്ഷേ ഇത്തവണ സീറ്റ് നല്‍കാതിരുന്നതോടെ പാര്‍ട്ടിയുമായി തെറ്റി. നേരെ കോണ്‍ഗ്രസ് പാളയത്തിലേക്ക്. ലിംഗായത്ത് നേതാവായ ജഗദീഷ് ഷട്ടാറിനെ സംബന്ധിച്ച് മത്സരം അഭിമാന പ്രശ്‌നമായിരുന്നു. ഷട്ടാറിനെ ജയിക്കാന്‍ വിടില്ലെന്ന ശപഥം നിറവേറിയത് തോല്‍വിക്കിടയിലും ബി.ജെ.പിക്ക് ആശ്വാസം. നിലവില്‍ മന്ത്രിയും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ വി സോമണ്ണ ഇരട്ടപ്രഹരമാണ് നേരിട്ടത്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോല്‍വി. വരുണയില്‍ കോണ്‍ഗ്രസിന്റെ കരുത്തന്‍ സിദ്ധരാമയ്യയോടും ചാമരാജ നഗറില്‍ കോണ്‍ഗ്രസിന്റെ തന്നെ പുട്ടരംഗഷെട്ടിയോടുമാണ് സോമണ്ണ തോറ്റത്. ചിക്കമംഗളൂരുവില്‍ ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ സി.ടി. രവി കോണ്‍ഗ്രസിന്റെ തമ്മയയോട് പരാജയപ്പെട്ടു.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
ജെ.ഡി.എസിനെ സംബന്ധിച്ച് എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയ്ക്ക് ഇത്തവണയും നിയമസഭയില്‍ എത്താന്‍ കഴിയാത്ത് കൂടുതല്‍ നിരാശയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോല്‍വി കണക്കിലെടുത്ത് ഇത്തവണ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തിലാണ് നിഖില്‍ കുമാരസ്വാമി മത്സരത്തിന് ഇറങ്ങിയത്. രണ്ടുപതിറ്റാണ്ടിലേറെയായി ജെ.ഡി.എസിനെ കൈവിടാത്ത രാമനഗര പക്ഷേ, നിഖിലിനെ അംഗീകരിച്ചില്ല. ഇതോടെ പാര്‍ട്ടി നേതൃത്വത്തിലെ തലമുറമാറ്റം എന്ന കുമാരസ്വാമിയുടെ സ്വപ്നം പൊലിഞ്ഞു.
Story Highlights: Major upsets of Karnataka election result 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here