48 എംഎല്‍എമാരെ ഹണിട്രാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍; കര്‍ണാടക നിയമസഭയില്‍ വന്‍ പ്രതിഷേധം

എംഎല്‍എമാരെ ഹണിട്രാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്ന മന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കര്‍ണാടക നിയമസഭയില്‍ വന്‍ പ്രതിപക്ഷ ബഹളം. സിഡികള്‍ ഉയര്‍ത്തിക്കാട്ടിയും സ്പീക്കര്‍ക്ക് നേരെ കടലാസ് കീറിയെറിഞ്ഞും പ്രതിപക്ഷം സഭ തടസപ്പെടുത്തി. മന്ത്രി പരാതി നല്‍കിയാല്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. (Honey trap row disrupts Karnataka assembly again)
പ്രതിപക്ഷ ഭരണപക്ഷ വ്യത്യാസമില്ലാതെ 48 എംഎല്‍എമാര്‍ക്ക് നേരെ ഹണിട്രാപ് ശ്രമം നടന്നെന്നാണ് സഹകരണ വകുപ്പ് മന്ത്രി കെഎന്‍ രാജണ്ണ ഇന്നലെ വെളിപ്പെടുത്തിയത്. ഒരു മന്ത്രിക്ക് നേരെ ഹണിട്രാപ് നടന്നെന്ന് മന്ത്രി സതീഷ് ജര്‍ക്കിഹോളി പറഞ്ഞതിന് പിന്നാലെയായിരുന്നു ഈ വെളിപ്പെടുത്തല്‍. സംസ്ഥാനത്ത് ഹണിട്രാപ് സിഡികളും പെന്‍ഡ്രൈവുകളും കൊണ്ട് നിറഞ്ഞു. ഇതിന് പിന്നിലെ നടന്‍മാരെയും സംവിധായകരെയും കണ്ടെത്തണമെന്നും രാജണ്ണ പറഞ്ഞു. എന്ത് കൊണ്ട് അന്വേഷണം ഇല്ലെന്ന ചോദ്യമാണ് ബിജെപി ജെഡിഎസ് എംഎല്‍എമാര്‍ ഇന്ന് സഭയ്ക്കുള്ളില്‍ ഉയര്‍ത്തിയത്. ബജറ്റിന്‍മേലുള്ള മറുപടി പ്രസംഗത്തിനിടെ പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്നും പറഞ്ഞു.
ഇതില്‍ തൃപ്തരാവാത്ത പ്രതിപക്ഷം പിന്നാലെ നടുത്തളത്തില്‍ ഇറങ്ങി. സിഡികള്‍ ഉയര്‍ത്തിക്കാട്ടി വെല്ലുവിളിച്ചു.സ്പീക്കര്‍ക്ക് നേരെ കടലാസുകള്‍ കീറി എറിഞ്ഞു. ഭരണകക്ഷി എംല്‍എമാരെ ഹണിട്രാപ്പില്‍ കരുക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രി പദം സ്വപ്നംകാണുന്ന ഒരാളാണെന്നും ബിജെപി എംഎല്‍എമാര്‍ ആരോപിച്ചു.
Story Highlights : Honey trap row disrupts Karnataka assembly again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here