Advertisement

കോണ്‍ഗ്രസ് ജൂൺ അഞ്ചിന് എ.ഐ ക്യാമറകൾ മറച്ച് സമരം നടത്തും

May 25, 2023
Google News 2 minutes Read

എ.ഐ ക്യാമറകള്‍ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്. ജൂൺ അഞ്ചിന് വെെകീട്ട് അഞ്ചിന് സംസ്ഥാന വ്യാപകമായി എ.ഐ ക്യാമറകൾ മറച്ച് സമരം നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാരന്‍ പറഞ്ഞു.പ്രഗത്ഭരായ അഭിഭാഷകരുടെ സഹായത്തോടെ നിയമ പോരാട്ടം നടത്തുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ സേഫ് കേരള പദ്ധതിയില്‍ സ്ഥാപിച്ച എ.ഐ. ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശ നിയമം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടിവെക്കാനാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. അവര്‍ അസംബന്ധമായ മറുപടിയാണ് നല്‍കിയത്. കെല്‍ട്രോണിന്റെ വിശ്വാസ്വത തന്നെ പൂര്‍ണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ അധ്യക്ഷനായ പുതിയ വിദഗ്ധ സമിതി രൂപീകരിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന സാങ്കേതിക സമിതി യോഗത്തിലാണ് തീരുമാനം. ജൂൺ 5 മുതൽ തന്നെ പിഴ ഈടാക്കി തുടങ്ങാനാണ് തീരുമാനം.

Read Also: എ.ഐ ക്യാമറയുടെ വിലയെത്ര? ചോദ്യവുമായി രമേശ് ചെന്നിത്തല; വെളിപ്പെടുത്താനവില്ലെന്ന് കെല്‍ട്രോൺ

കേന്ദ്ര വാഹന നിയമം അനുസരിച്ച് എ.ഐ ക്യാമറകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ റോഡ് സുരക്ഷയ്ക്കായി സ്ഥാപിക്കുമ്പോൾ സെക്ഷൻ 167 A പ്രകാരം അവ കൃത്യമായും, സു​ഗമമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ടത് ഈ സമിതിയാണ്. ആവശ്യമായ സാങ്കേതിക വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് മെയ് 30 നകം അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ യോ​ഗം ആവശ്യപ്പെട്ടു.

Story Highlights: Congress with strike against AI cameras

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here