തിമ്മപ്പയ്ക്ക് 10 ലക്ഷം രൂപയുടെ കടം; വയനാട് കർഷക ആത്മഹത്യ കടബാധ്യതയെ തുടർന്ന്; കടബാധ്യത എഴുതി തള്ളണമെന്ന് ഭാര്യ

വയനാട് കർഷക ആത്മഹത്യ കടബാധ്യതയെ തുടർന്നെന്ന് പി.കെ തിമ്മപ്പന്റെ ഭാര്യ ശ്രീജ. കടബാധ്യതയെ തുടർന്ന് തിമ്മപ്പ മാനസിക പ്രയാസത്തിലായിരുന്നു. തിമ്മപ്പയ്ക്ക് നേരത്തെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടിസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. തങ്ങൾക്ക് മൂന്ന് ചെറിയ കുട്ടികളാണുള്ളതെന്നും കടബാധ്യത എഴുതി തള്ളണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ( thimmappa suicided due to debt )
ഇന്നലെയാണ് വയനാട് തിരുനെല്ലിയിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തത്. അരമംഗലം സ്വദേശിയായ 50 വയസുകാരൻ പി.കെ. തിമ്മപ്പനാണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്നിറങ്ങിയ തിമ്മപ്പനെ കൃഷിയിടത്തിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി 10 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം. നെല്ലും കാപ്പിയുമായിരുന്നു പ്രധാന കൃഷി. സ്വർണം പണയം വെച്ചും ജീപ്പ് വിറ്റും കടം തീർക്കാനുള്ള ശ്രമത്തിലായിരുന്നു തിമ്മപ്പനെന്ന് നാട്ടുകാർ പറഞ്ഞു. ഭാര്യയും വിദ്യാർത്ഥികളായ മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. ഈ മാസം മൂന്നിന് വയനാട് ചെന്നലോട് സ്വദേശിയായ കർഷകൻ ദേവസ്യയും കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
Story Highlights: thimmappa suicided due to debt