പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്; വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ എട്ടുകോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. തലശ്ശേരി കോടതിയിലാണ് വിജിലൻസ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമർപ്പിക്കുക. തട്ടിപ്പ് കേസിൽ 2019ലാണ് വിജിലൻസ് അന്വേഷണം പൂർത്തിയായത്. നാലുവർഷം ആയിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാൻ ആണെന്ന് ആരോപണം ഉയർന്നിരുന്നു. (pulpally cooperative bank vigilance)
Read Also: സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: കെ.കെ എബ്രഹാമിന്റെ ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
നടപടിക്രമങ്ങളിലെ കാലതാമസമാണ് കുറ്റപത്രം വൈകാൻ ഇടയായത് എന്നാണ് വിശദീകരണം. കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ ഭരണസമിതി പ്രസിഡണ്ടുമായ കെ കെ അബ്രഹാം ഉൾപ്പെടെ 10 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഭരണസമിതിയിൽ ഉൾപ്പെട്ട സജീവൻ കൊല്ലപ്പിള്ളി ആണ് ക്രമക്കേടിന്റെ മുഖ്യ സൂത്രധാരൻ എന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ബാങ്ക് ലോൺ സെക്ഷൻ മേധാവി പി യു തോമസ്, മുൻ സെക്രട്ടറി കെ ടി രമാദേവി, ഭരണസമിതി അംഗങ്ങൾ ആയിരുന്ന ടി എസ് കുര്യൻ, ജനാർദ്ദനൻ, ബിന്ദു കെ തങ്കപ്പൻ, സി വി വേലായുധൻ, സുജാത ദിലീപ്, വി.എം പൗലോസ് എന്നിവരാണ് പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കെ കെ എബ്രഹാം, രമാദേവി എന്നിവർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ ആണ്.
കേസിൽ കഴിഞ്ഞ ദിവസമാണ് കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം അറസ്റ്റിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായ എബ്രഹാമിന്റെ അറസ്റ്റ് ആശുപത്രിയിൽ എത്തിയാണ് പുൽപ്പള്ളി പൊലീസ് രേഖപ്പെടുത്തിയത്. വഞ്ചന, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് എബ്രഹാമിനെതിരെ ചുമത്തിയത്. ബാങ്കിൽ വായ്പ തട്ടിപ്പിന് ഇരയായ രാജേന്ദ്രൻ നായർ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിൻറെ തുടർച്ചയായാണ് എബ്രഹാമിന്റെ അറസ്റ്റ്.
കേസിൽ പ്രതിയായ ബാങ്കിലെ മുൻ സെക്രട്ടറി രമാദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ റിമാൻഡ് ചെയ്തു. രാജേന്ദ്രൻ നായരുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
Story Highlights: pulpally cooperative bank vigilance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here