ബ്രിജ് ഭൂഷനെക്കുറിച്ച് 2021ല്‍ പ്രധാനമന്ത്രിയോട് പരാതിപ്പെട്ടിരുന്നുവെന്ന് വനിതാ ഗുസ്തി താരം; പരാമര്‍ശമുള്ളത് എഫ്‌ഐആറില്‍

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെക്കുറിച്ച് 2021ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരാതിപ്പെട്ടതായി വനിതാ ഗുസ്തി താരം. ഏപ്രില്‍ 28ന് ഫയല്‍ ചെയ്യപ്പെട്ട എഫ്‌ഐആറിലാണ് വനിതാ ഗുസ്തിതാരം നരേന്ദ്രമോദിയെ 2021ല്‍ സമീപിച്ചതായുള്ള പരാമര്‍ശമുള്ളത്. ബ്രിജ് ഭൂഷന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും ഇത് തനിക്ക് വലിയ മാനസികാഘാതമുണ്ടാക്കിയെന്നും 2021ല്‍ താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞെന്നാണ് വനിതാ ഗുസ്തി താരം പറയുന്നത്. (Top wrestler says she complained to PM about Brij Bhushan in 2021)
പരാതി കായിക മന്ത്രാലയം വിശദമായി പരിശോധിക്കുമെന്നും അതിന് ശേഷം മന്ത്രാലയത്തില്‍ നിന്ന് ബന്ധപ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയെന്ന് യുവതി പറഞ്ഞതായും എഫ്‌ഐആറിലുണ്ട്. താന്‍ പ്രധാനമന്ത്രിയെ സമീപിച്ച വിവരം ബ്രിജ് ഭൂഷന്‍ അറിഞ്ഞെന്നും അതിന് ശേഷം തനിക്ക് മുന്‍പ് ലഭിച്ചിരുന്ന കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കപ്പെട്ടുവെന്നും ഗുസ്തി താരം പറഞ്ഞതായുള്ള വിവരങ്ങളും എഫ്‌ഐആറിലുണ്ട്.
എഫ്‌ഐആര്‍ വിശദാംശങ്ങള്‍ പുറത്തെത്തിയതോടെ ബിജെപിക്കും പ്രധാനമന്ത്രിയ്ക്കുമെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനവും കടുക്കുകയാണ്. ബ്രിജ് ഭൂഷണെ കുറിച്ച് ഗുസ്തി താരം മുന്‍പ് തന്നെ പരാതിപ്പെട്ടിട്ടും ഇടപെടാമെന്ന് ഉറപ്പ് നല്‍കിട്ടും പ്രധാനമന്ത്രി അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊഹുവ മൊയ്ത്ര കുറ്റപ്പെടുത്തി. 2021ല്‍ പ്രധാനമന്ത്രിയെ സമീപിച്ചു എന്ന് യുവതി പറയുന്ന എഫ്‌ഐആറിലെ ഭാഗം കൂടി ഉള്‍പ്പെടുത്തിയ ഒരു ട്വീറ്റ് പങ്കുവച്ചായിരുന്നു മൊഹുവയുടെ വിമര്‍ശനങ്ങള്‍. അതേസമയം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നത് ഒഴികെയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയാറല്ലെന്ന് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ അറിയിച്ചു. ഈ മാസം 9ന് മുന്‍പ് അറസ്റ്റുണ്ടായില്ലെങ്കില്‍ ജന്തര്‍ മന്ദിറില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് ഖാപ് പഞ്ചായത്തും വ്യക്തമായി.
Story Highlights: Top wrestler says she complained to PM about Brij Bhushan in 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here