അവയവങ്ങള്‍ വേര്‍പെട്ട മൃതശരീരങ്ങള്‍ക്കിടയിലൂടെ രക്ഷപ്പെട്ട് ഓടേണ്ടി വന്ന ഒരു അവസ്ഥ…; തീവണ്ടി ദുരന്തത്തിന്റെ നടുക്കുന്ന അനുഭവം പറഞ്ഞ് മലയാളി
തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രെയിനില്‍ ഒഡിഷയുടെ ദുരന്തമുഖത്തുനിന്ന് ചെന്നൈയുടെ ആശ്വാസതീരത്തേക്ക് അണഞ്ഞെങ്കിലും മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ മനസില്‍ നിന്ന് അപകടമേല്‍പ്പിച്ച ആഘാതവും ഞെട്ടലും ഭീതിയും ഇപ്പോഴും അകന്നുപോയിട്ടില്ല. അപകടമുണ്ടായെന്ന് ബോധ്യമായ നിമിഷത്തില്‍ കൈയില്‍ കിട്ടുന്നത് എടുത്ത് പുറത്തേക്ക് ഓടാന്‍ തീരുമാനിച്ച നിമിഷം ഓര്‍ക്കുമ്പോള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യാത്രക്കാര്‍ ഇപ്പോഴും നടുങ്ങുകയാണ്. (Malayali explains his experience Odisha train accident)
കൊറമാണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് ഹൗറ എക്‌സ്പ്രസ് ഇടിക്കുന്നതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പയ്യന്നൂര്‍ സ്വദേശിയും കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനുമായ ഷംസുദ്ദീന്‍ ട്വന്റിഫോറിനോട് വിവരിച്ചു. രക്ഷാപ്രവര്‍ത്തകരും അപകടത്തില്‍പ്പെട്ടിട്ടുണ്ടാകാം. അപകടം നടന്നെന്ന് ബോധ്യമായുടന്‍ വീട്ടുകാരോട് വേഗം എഴുന്നേറ്റ് കൈയില്‍ കിട്ടുന്നത് എടുത്ത് പുറത്തിറങ്ങാന്‍ നിര്‍ദേശിച്ചു. താന്‍ ട്രെയിനില്‍ നിന്ന് ആദ്യം ചാടിയിങ്ങി. പിന്നീട് ഓരോരുത്തരെയായി പിടിച്ചിറക്കി. പറ്റാവുന്നിടത്തോളം പേരെ സഹായിച്ചു. ഇതരസംസ്ഥാനത്തുനിന്നുള്ള തൊഴിലാളികള്‍ തിങ്ങിനിറഞ്ഞ ബോഗികളുണ്ടായിരുന്നു. ശവശരീരങ്ങള്‍ കണ്ട് നടന്നുപോകേണ്ടി വരുന്ന അവസ്ഥ ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടം ഒഴിവാക്കാനാകുമായിരുന്നുവെന്നും മനുഷ്യനിര്‍മിതമായ ദുരന്തമാണ് ഉണ്ടായതെന്നും പറഞ്ഞു. മരിച്ചവരില്‍ അധികവും പാവപ്പെട്ട തൊഴിലാളികളാണ്. അവരെ രക്ഷിക്കാന്‍ ശ്രമിച്ചവരും മരിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ ആരൊക്കെയാണ് മരിച്ചത് എന്നത് സംബന്ധിച്ച കണക്കുകള്‍ ആരുടേയും കൈയിലില്ല. പാവപ്പെട്ടവന്റെ ജീവന് സുരക്ഷിതത്വമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Malayali explains his experience Odisha train accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here