വിട്ടുവീഴ്ച ചെയ്യാന്‍ കടുത്ത സമ്മര്‍ദം; ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ ഗുസ്തി താരങ്ങള്‍

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ മൊഴി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തിതാരം മാറ്റിയത് കടുത്ത സമ്മര്‍ദം മൂലമാണെന്ന് സാക്ഷി മാലിക്. കേസില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കടുത്ത സമ്മര്‍ദമാണ് തങ്ങള്‍ അനുഭവിക്കുന്നതെന്ന് സാക്ഷി മാലികും ബജ്രംഗ് പുനിയയും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പരാതി ഉന്നയിക്കുകയും സമരം ചെയ്യുകയും ചെയ്ത ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്താന്‍ ബ്രിജ് ഭൂഷണ് ആളുകളുണ്ട്. സമ്മര്‍ദത്തിന് വഴങ്ങിയാണ് ആ പെണ്‍കുട്ടി ബ്രിജ് ഭൂഷണെതിരായ മൊഴി മാറ്റിപ്പറഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവ് കടുന്ന മാനസികസമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.
Read Also: ടിപ്പുവിന്റെ സ്മാരകം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി; അനധികൃതമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
അന്വേഷണം അട്ടിമറിക്കാനും പരാതിക്കാരെ ഭീഷണിപ്പെടുത്താനും ശക്തിയും സ്വാധീനവുമുള്ള ആളാണ് ബ്രിജ് ഭൂഷണ്‍. ആദ്യദിവസം മുതല്‍ തന്നെ അയാളെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയില്‍ വിടാനും തങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്നും സാക്ഷി മാലിക് പറഞ്ഞു. അന്വേഷണത്തിനുള്ള സമയപരിധി ജൂണ്‍ 15ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഭാവി സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മഹാപഞ്ചായത്തില്‍ തീരുമാനിച്ചതായും ഗുസ്തി താരങ്ങള്‍ പറഞ്ഞു.
Story Highlights: More pressure to compromise in Wrestlers protest