വയസ് 90 കഴിഞ്ഞു, ഒരു ദിവസം കഴിക്കുന്നത് 40 ഓളം നാരങ്ങാ മിഠായികൾ; ഇത് തൃശൂരിലെ ‘നാരങ്ങാ’മുത്തശ്ശി

നാരങ്ങാ മിഠായി ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വെറും മഥുരമല്ല, നമ്മളുടെയൊക്കെ ഗൃഹാതുരമായ ഓർമകളെ ഉണർത്താൻ പോന്ന രുചിയുണ്ടതിന്. എന്നാൽ വെറും ഇഷ്ടത്തിനപ്പുറം, ഇടയ്ക്കിടയ്ക്ക് നാരങ്ങാ മിഠായി കിട്ടിയില്ലെങ്കിൽ ദേഷ്യം പിടിക്കുന്നൊരു മുത്തശ്ശിയുണ്ട് തൃശ്ശൂരിൽ. വായിൽ ഒറ്റ പല്ലില്ലാത്ത ഈ മുത്തശ്ശി ദിവസവും നുണയുന്ന നാരങ്ങാ മിഠായികളുടെ എണ്ണം കേട്ടാൽ ആരും തലയിൽ കൈവെച്ച് പോകും. ( old lady eats 40 naranga mittai per day )
തൃശ്ശൂർ വടക്കാഞ്ചേരിയിലെ സരസ്വതി അമ്മാളിന് പ്രായം 90 കഴിഞ്ഞു. കഴിഞ്ഞ 20 വർഷമായി സരസ്വതി അമ്മാൾ ഏറ്റവും കൂടുതൽ കഴിച്ചിട്ടുള്ളത് നാരങ്ങാ മിഠായി ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഒന്നോ രണ്ടോ അല്ല, നാൽപ്പതോളം നാരങ്ങാ മിഠായികളാണ് ഈ മുത്തശ്ശി ദിവസവും അകത്താക്കുന്നത്.
വടക്കാഞ്ചേരി കിഴക്കേ ഗ്രാമം സൗഹൃദ നഗറിലെ പുത്തൻമഠത്തിൽ പരേതനായ സുബ്രഹ്‌മണ്യയ്യരുടെ ഭാര്യ സരസ്വതി അമ്മാൾ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലാണ്. പല മരുന്നുകൾ കഴിച്ച് രുചി അറിയാൻ പറ്റാതെ ആയെന്ന് സങ്കടം പറഞ്ഞപ്പോഴാണ് മക്കൾ ആദ്യമായി നാരങ്ങാ മിഠായി നൽകിയത്. പിന്നീട് അതൊരു ശീലമായി. രാവിലെ ചായ കുടിക്കുന്നതിനു മുൻപ് മിഠായി കിട്ടണം. ഇല്ലെങ്കിൽ പ്രശ്നം വഷളാവും. ഇതറിയാവുന്നതിനാൽ മകൻ ശങ്കരനാരായണൻ നാരങ്ങാ മിഠായി ഹോൾസെയിലായി വാങ്ങിവച്ചിരിക്കുകയാണ്.
ഉച്ചയ്ക്ക് അര തവി ചോറ്. മൂന്ന് മണിയാകുമ്പോൾ അര ഗ്ലാസ് ഹോർലിക്സ്. വൈകിട്ട് ഒരുപിടി ചോറിൽ പാലും ശർക്കരപ്പൊടിയും ചേർത്ത് മിക്സിയിൽ അടിച്ച് കഞ്ഞിപ്പരുവത്തിലാക്കിയത്. ഇതാണ്, നാരങ്ങാ മിഠായിക്കു പുറമെ സരസ്വതി അമ്മാളിന്റെ മെനു. മറ്റൊന്നും കിട്ടിയില്ലെങ്കിലും അമ്മയ്ക്ക് പരാതിയില്ല. പക്ഷേ നാരങ്ങാ മിഠായി മുടങ്ങരുത്. 150 നാരങ്ങാമിഠായിയുടെ കുപ്പി തുറന്നാൽ അത് നാല് ദിവസംകൊണ്ട് കാലിയാകും. ഇത്രയൊക്കെ മഥുരം നുണഞ്ഞിട്ടും അമ്മാളിനു പ്രമേഹമോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലെന്നത് ആശ്വാസം.
Story Highlights: old lady eats 40 naranga mittai per day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here