‘ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല’; രാജിക്ക് പിന്നാലെ നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകളുമായി രാമസിംഹൻ
ഇന്നലെ രാത്രിയാണ് അബൂബക്കർ രാമസിംഹൻ ബിജെപി വിട്ട വിവരം പുറത്തറിയുന്നത്. ബിജെപി അംഗത്വം രാജിവച്ചിട്ട് കുറച്ച് ദിവസമായെന്നും ഇപ്പോഴാണ് ഇത് പുറത്ത് വിടുന്നതെന്നുമായിരുന്നു രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ചത്. ( Aboobakker Ramasimhan facebook post )
കുമ്മനം രാജശേഖരൻ തോറ്റപ്പോൾ താൻ വാക്കുപാലിച്ചുകൊണ്ട് മൊട്ടയടിച്ച കാര്യം ഓർത്തെടുത്തുകൊണ്ടാണ് രാമസിംഹൻ ഫേസ്ബുക്ക് പോസ്റ്റിൽ തന്റെ രാജിക്കാര്യം അറിയിച്ചത്.
‘പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ..
ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ….
എല്ലാത്തിൽ നിന്നും മോചിതനായി..
ഒന്നിന്റെ കൂടെമാത്രം,ധർമ്മത്തോടൊപ്പം
ഹരി ഓം..’– ഇതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
പിന്നാലെ മണിക്കൂറുകൾക്കകം രാമസിംഹൻ മറ്റൊരു പാർട്ടിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു. എന്നാൽ താനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ലെന്നും അതിനെ ചൊല്ലി കലഹം വേണ്ടയെന്നുമുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.
‘ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല,
പഠിച്ച ധർമ്മത്തോടൊപ്പം ചലിക്കുക
അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി..
ഇന്ന് രാവിലെ മുതൽ പത്രക്കാർ വിളിക്കുന്നുണ്ട് ആർക്കും ഒരു ഇന്റർവ്യൂവും ഇല്ല..
രാജി വച്ചിട്ട് കുറച്ചു ദിവസമായി..ഇപ്പോൾ പുറത്തു വന്നു അത്രേയുള്ളൂ…
ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി
അത്രേയുള്ളൂ…
കലഹിക്കേണ്ടപ്പോൾ
മുഖം നോക്കാതെ കലഹിക്കാലോ…
സസ്‌നേഹം
രാമസിംഹൻ
ഹരി ഓം’
ഇതിന് പിന്നാലെ മണിക്കൂറുകൾക്കകം കെ.പി സുകുമാരൻ കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് ‘എല്ലാം ഇതിലുണ്ട്’ എന്ന ക്യാപ്ഷനോടെ പങ്കുവച്ചിട്ടുണ്ട്. രാമസിംഹനെ ഉപയോഗപ്പെടുത്താൻ ബിജെപിക്ക് കഴിഞ്ഞില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷനാകാൻ പറ്റിയ ആളായിരുന്നു രാമസിംഹനെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. രാമസിംഹൻ എല്ലാ ജില്ലകളിലും പോയി ഇടക്കിടെ പ്രസംഗിച്ചിരുന്നെങ്കിൽ കേരളത്തിൽ ഒരു ഹൈന്ദവ ഏകീകരണം സാധ്യമാക്കാൻ അദ്ദേഹത്തിനാകുമായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
Story Highlights: Aboobakker Ramasimhan facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here