രവിപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം; ഒരു ജീവനക്കാരന് പരുക്ക്

കൊച്ചി രവിപുരത്തെ ബെവ്‌ക്കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ഒരാള്‍ക്ക് പരുക്കേറ്റു. മദ്യം വാങ്ങാന്‍ എത്തിയവര്‍ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. സംഭവത്തില്‍ ഇടവനക്കാട് സ്വദേശി സോനുകുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ( Petrol bomb attack in kochi bevco outlet)
ഇന്ന് രാവിലെ 11 മണിക്കാണ് സോമുകുമാറും സുഹൃത്ത് ബോണിയും മദ്യം വാങ്ങാനായി രവിപുരത്തെ ബെവ്‌ക്കോ ഔട്ട്‌ലെറ്റിയത്. ഇവിടെയെത്തിയ പ്രതികള്‍ വനിതാ ജീവനക്കാരിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ബെവ്‌കോയിലെ മറ്റ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെട്ടു. പ്രശ്‌നം അവിടെയും അവസാനിക്കാതെ വന്നതോടെ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയും പ്രശ്‌നമുണ്ടാക്കിയ സോമുകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സമയത്ത് പൊലീസ് പിടിയിലാകാതെ ബോണി ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് ഉച്ചയ്ക്ക് ശേഷം ബോണി വീണ്ടും ഇതേ ബെവ്‌കോ ഔട്ട്‌ലെറ്റിലേക്ക് മടങ്ങിയെത്തി. പകയോടെ മടങ്ങിയെത്തിയ ഇയാള്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ബോംബെടുത്ത് എറിയുകയായിരുന്നു. ആക്രമണത്തില്‍ ബെവ്‌കോയിലെ ഒരു ജീവനക്കാരന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുകയും ബോണിയ്ക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here