‘പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നു, വിവരം അറിഞ്ഞിട്ടും ഇടപെട്ടില്ല’; മോൻസൺ കേസിൽ കെ സുധാകരനെതിരെ എം.വി ഗോവിന്ദൻ

മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്‌സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മോൻസൺ തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്നാണ് അതിജീവിതയുടെ മൊഴിയെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നും വർത്തകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എന്തുകൊണ്ട് കെ സുധാകരനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തില്ല എന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.
മാധ്യമ റിപ്പോർട്ടുകളുടെയും ക്രൈംബ്രാഞ്ച് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് താൻ ആരോപണം ഉന്നയിക്കുന്നത്. കെ സുധാകരൻ എന്ത് വിശദീകരണം നൽകിയാലും കാര്യമില്ല. പോക്‌സോ കേസിൽ കെ സുധാകരൻ മൊഴിയെടുക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സർക്കാരിനെയും എസ്എഫ്‌ഐയെയും വിമർശിച്ചാൽ കേസെടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എഫ്ഐക്കെതിരെയുള്ള പ്രചാരണത്തെയാണ് താൻ എതിർക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാണ് പറഞ്ഞത്. മാധ്യമങ്ങൾ ഇവന്റ് മാനേജ് മെന്റിന്റെ ഭാഗമായി പറയാത്ത കാര്യം പറഞ്ഞുവെന്ന് കള്ളപ്രചാരണം നടത്തുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ വളരെ പുറകിലാണ്. എല്ലാ അർത്ഥത്തിലും കേരളത്തിൽ മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഐഎമ്മെന്നും എം.വി ഗോവിന്ദൻ അവകാശപ്പെട്ടു.
Story Highlights: MV Govindan against K Sudhakaran in Monson case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here