എഐ ക്യാമറ വിവാദത്തില്‍ സര്‍ക്കാരിന് കിട്ടിയത് കനത്ത തിരിച്ചടി; താക്കീതെന്ന് പ്രതിപക്ഷനേതാവ്
എഐ ക്യാമറ വിവാദത്തില്‍ ഹൈക്കോടതി ഇടപെടല്‍ അംഗീകാരമെന്ന് വി ഡി സതീശന്‍. ഹൈക്കോടതി ഇടപെടല്‍ സര്‍ക്കാരിന് കിട്ടിയ കനത്ത തിരിച്ചടിയാണ്. വിഷയത്തെ നിയമപരമായി നേരിട്ടത് സര്‍ക്കാര്‍ ഒളിച്ചോടിയതുകൊണ്ടാണ്. അഴിമതി നടത്തുന്ന സര്‍ക്കാരിന് കോടതി ഇടപെടല്‍ താക്കീതാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിക്കണമെന്നും അനുമതിയില്ലാതെ ബന്ധപ്പെട്ട കമ്പനികള്‍ക്ക് പണം നല്‍കരുതെന്നുമാണ് കോടതി നിര്‍ദേശം. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.
താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായിട്ടാണ് എഐ ക്യാമറാ വിവാദം കോടതിയുടെ മുന്നിലെത്തിച്ചത്. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് എഐ ക്യാമറ ഇടപാട് നടത്തിയത്. വലിയ കുംഭകോണമാണി ഇതില്‍ നടന്നിട്ടുള്ളത്. എല്ലാം വിശദമായി പഠിച്ച ശേഷമാണ് തങ്ങള്‍ കോടതിയെ സമീപിച്ചതെന്നും രമേശ് ചെന്നിത്തല 24നോട് പറഞ്ഞു.
സ്റിറ്റും കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള കരാറുകളും മറ്റ് ഉപകരാറുകളും റദ്ദാക്കണമെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. സ്റിറ്റിന് ടെന്‍ഡര്‍ യോഗ്യതയില്ലെന്നും പ്രഖ്യാപിക്കുന്നിനൊപ്പം എ.ഐ ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു.
Read Also:എഐ ക്യാമറ വിവാദം: കോടതി ഇടപെടൽ സ്വാഗതം ചെയ്യുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ
എ.ഐ ക്യാമറ പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനു രമേശ് ചെന്നിത്തലയും പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ടെന്‍ഡര്‍ യോഗ്യതകളില്ലാത്ത സ്റിറ്റിന് നിയമം ലംഘിച്ച് കരാര്‍ നല്‍കി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്റിറ്റ് പ്രസാഡിയോ, അശോക ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയതിലൂടെ സര്‍വീസ് ചാര്‍ജിനത്തില്‍ കോടികള്‍ തട്ടിയെടുത്തു. 236 കോടി രൂപയുടെ പദ്ധതിയില്‍ അഴിമതി നടത്തുക എന്ന ഉദ്ധേശത്തോടു കൂടിയായിരുന്നു കെല്‍ട്രോണും സ്റിറ്റുമടക്കം കരാറിലേര്‍പ്പെട്ടതെന്നും സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേന നല്‍കിയ ഹര്‍ജിയില്‍ സതീശനും ചെന്നിത്തലയും വാദമുന്നയിച്ചു.
കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള കരാര്‍, സ്റിറ്റും കെല്‍ട്രോണും ഒപ്പിട്ട കരാര്‍, സ്റിറ്റ് നടത്തിയ മറ്റ് ഉപകരാറുകള്‍ ഇവയെല്ലാം റദ്ദാക്കണമെന്നും സാങ്കേതിക പരിജ്ഞാനമില്ലാത്ത സ്റിറ്റിന് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
Story Highlights: AI camera controversy VD Satheesan about court order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here