ശുദ്ധവായുവിനായ് ഒരു തൈ; രാജ്യതലസ്ഥാനത്ത് 10,000 മരങ്ങൾ നടാൻ നിർദേശം

രാജ്യതലസ്ഥാനത്ത് ശുദ്ധവായുവിനായ് പതിനായിരം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഹൈക്കോടതിയുടെ നിർദേശം. വിവിധ ഹർജിക്കാരിൽനിന്ന് പിഴയായി ഈടാക്കിയ 70 ലക്ഷം രൂപ ഇതിനായി ഉപയോഗിക്കും. ഷദൻ ഫറസത്, അവിഷ്‌കർ സിംഗ്വി, തുഷാർ സന്നു, ആദിത്യ എൻ. പ്രസാദ് എന്നിങ്ങനെ നാല് അഭിഭാഷകരെ പൊതുയിടങ്ങളിലുൾപ്പെടെ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ട സ്ഥലം കണ്ടെത്താനായി കമ്മിഷണർമാരായി നിയമിച്ചു. വനംവകുപ്പിലെ ഡെപ്യൂട്ടി കൺസർവേറ്ററുടെ ബാങ്ക് അക്കൗണ്ടിലേക്ക് 70 ലക്ഷത്തിലധികം രൂപ കൈമാറ്റംചെയ്യും.
നടാനായി ചെടികൾ കണ്ടെത്തുമ്പോൾ ഓരോ തൈയ്ക്കും കുറഞ്ഞത് മൂന്നുവർഷത്തെ നഴ്‌സറി പ്രായവും കുറഞ്ഞത് 10 അടി ഉയരവും ഉണ്ടായിരിക്കണം. മരങ്ങൾ നശിക്കുകയോ കേടുപറ്റുകയോ ചെയ്താൽ, ഭൂമി ഉടമസ്ഥതയിലുള്ള ഏജൻസി ട്രീ ഓഫീസർ തത്‌സ്ഥിതി റിപ്പോർട്ട് ഫോട്ടോകൾസഹിതം കോടതി കമ്മിഷണർമാരെ അറിയിക്കണം. ഓരോ ആറുമാസത്തിലും റിപ്പോർട്ട് കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് നജ്മി അറിയിച്ചു.
2015 നും 2022 നും ഇടയിൽ 61,000 മരങ്ങൾ മുറിക്കാൻ ഡൽഹി സർക്കാർ അനുമതി നൽകിയിട്ടുണ്ട്. റോഡ്, കെട്ടിടം, മെട്രോ നിർമാണങ്ങൾക്കായാണ് മരങ്ങൾ മുറിച്ചത്. 30,224 മരങ്ങൾ മുറിച്ചത് റോഡ് നിർമ്മാണത്തിനായാണ്. കെട്ടിട നിർമ്മാണത്തിന് 19,229 മരങ്ങൾ മുറിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here