‘നിഖില്‍ തോമസ് വിഷയത്തില്‍ ഒളിക്കാന്‍ ഒന്നുമില്ല, വിഷയം പഠിച്ച ശേഷം മറുപടി പറയും’; സ്വയം പ്രതിരോധിച്ച് കെ എച്ച് ബാബുജാന്‍

എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനുവേണ്ടി ഇടപെട്ടെന്ന ആരോപണത്തില്‍ സ്വയം പ്രതിരോധിച്ച് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാന്‍. നിഖില്‍ തോമസ് വിഷയത്തില്‍ ഒളിച്ചു വക്കാന്‍ ഒന്നുമില്ലെന്നാണ് ബാബുജാന്‍ വിശദീകരിക്കുന്നത്. സര്‍വകലാശാലയില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കാമെന്നും ബാബുജാന്‍ പറയുന്നു. പാര്‍ട്ടിക്കമ്മറ്റികളുടെ തിരക്കിലായിരുന്നു. നിഖില്‍ കുറ്റക്കാരനാണെന്ന് വ്യക്തമായിട്ടുണ്ടെന്നും ബാബുജാന്‍ മാധ്യമങ്ങളോട് പറഞ്ഞു. (K H Babujan explains Nikhil Thomas controversy)
നിഖിലിന് വേണ്ടി കോളജ് മാനേജറോട് സംസാരിച്ചിട്ടില്ലെന്നാണ് കെ എച്ച് ബാബുജാന്‍ പറയുന്നത്. നേതാക്കളാരും അറിയാത്ത പ്രവര്‍ത്തിയാണ് നിഖില്‍ ചെയ്തിരിക്കുന്നതെന്നും വസ്തുനിഷ്ഠമായി തന്നെ എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ ഉടന്‍ മറുപടി പറയുമെന്നും മാധ്യമങ്ങളോട് ബാബുജാന്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ഇന്ന് സമ്മർ സോളിസ്റ്റിസ്; ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം
കായംകുളം എം എസ് എം കോളജില്‍ നിഖില്‍ തോമസിന് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടത് ഉന്നത സിപിഐഎം നേതാവാണെന്ന് കോളജ് മാനേജര്‍ ഹിലാല്‍ ബാബു പറഞ്ഞതിനെത്തുടര്‍ന്നാണ് രാഷ്ട്രീയ വിവാദം പുകഞ്ഞത്. രാഷ്ട്രീയ ഭാവിയോര്‍ത്ത് ആ നേതാവിന്റെ പേര് പുറത്ത് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സിപിഐഎം നേതാവാണ് നിഖിലിനെ സംരക്ഷിച്ചത്. എന്നാല്‍ അദ്ദേഹത്തോടുള്ള വ്യക്തി ബന്ധം മുന്‍ നിര്‍ത്തി അതാരാണെന്ന് പറയാന്‍ നിവത്തിയില്ല. അത് കൊണ്ടാണ പറയാത്തത്. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന കലാലയത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മാത്രം സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചു വ്യാജമാണോ അല്ലയോ എന്ന് പറയുക എളുപ്പമല്ലന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങളുടെ മുന കായംകുളത്ത് നിന്നുള്ള ഏക സിന്‍ഡിക്കറ്റ് മെമ്പര്‍ കെ എച്ച് ബാബുജന്റെ നേരെ നീണ്ടത്.
Story Highlights: K H Babujan explains Nikhil Thomas controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here