പ്രാർത്ഥനകൾക്ക് നന്ദി, ശക്തമായി തന്നെ തിരിച്ചുവരും: മഹേഷ് കുഞ്ഞുമോൻ

കൊല്ലം സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല സഹപ്രവർത്തകർ. കൊല്ലം സുധിയുടെ മരണത്തിനു കാരണമായ അപകടത്തിൽ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും പരിക്കേറ്റിരുന്നു. സുധിയുടെ ഓർമ്മകൾ ഇപ്പോഴും അവരെ അലട്ടുകയാണ്. അപകട സമയം സുധിക്ക് ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലി സാരമായ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. ഇരുവരും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ( mahesh kunjumon’s health update )
അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരിക്കേറ്റത്. ദീർഘമായ ഒരു സർജറിയിലൂടെ പരിക്കുകൾ ഭേദമാക്കി വിശ്രമത്തിലാണ് മഹേഷ് കുഞ്ഞുമോൻ. ഇപ്പോഴിതാ, പരിക്കുകൾ ഭേദമായി ശക്തമായി തിരികെ വരും എന്നാണ് മഹേഷ് പങ്കുവയ്ക്കുന്നത്.
24 ന്യൂസിനോടാണ് മഹേഷ് പ്രതികരിച്ചത്. പ്രാർത്ഥനകൾക്ക് നന്ദിയും അറിയിക്കുന്നുണ്ട്. പഴയതിലും ശക്തമായി തിരികെയെത്തും എന്നാണ് മഹേഷ് പരിക്കുകൾ ഭേദമായി വരുന്ന അവസ്ഥയിൽ പങ്കുവയ്ക്കുന്നത്. അനുകരണകലയിൽ വളരെയധികം ശ്രദ്ധ നേടിയ താരമാണ് മഹേഷ് കുഞ്ഞുമോൻ.
രാഷ്ട്രീയ നേതാക്കൾക്കും സിനിമ താരങ്ങൾക്കും ഉൾപ്പെടെ നിരവധിപ്പേരുടെ ശബ്ദം വളരെ മനോഹരമായി മഹേഷ് അനുകരിച്ചിരുന്നു. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംഭാഷണം വളരെ രസകരമായ രീതിയിൽ മഹേഷ് അവതരിപ്പിച്ചിരുന്നു.
മിമിക്രി കലാകാരന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് മഹേഷ്. മാസ്റ്റർ സിനിമയുടെ മലയാളം പതിപ്പിൽ വിജയ് സേതുപതിയ്ക്ക് ശബ്ദം നൽകിയതും മഹേഷ് ആയിരുന്നു. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കോൾഡ് കേസിലാണ് അവസാനമായി മഹേഷ് ഡബ്ബ് ചെയ്തത്. അന്തരിച്ച ചലച്ചിത്രതാരം അനിൽ നെടുമങ്ങാടിന് ചിത്രത്തിൽ ശബ്ദം നൽകിയത് മഹേഷാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് അനിൽ നെടുമങ്ങാട് മരണത്തിന് കീഴടങ്ങിയത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here