രാജ്യസഭാ എംപി ഹർദ്വാർ ദുബെ അന്തരിച്ചു

മുതിർന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ ഹർദ്വാർ ദുബെ അന്തരിച്ചു. 74 വയസ്സായിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽ പുലർച്ചെ 4.30 നായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. മകൻ പ്രൻഷു ദുബെയാണ് പിതാവിന്റെ മരണവാർത്ത പുറത്തുവിട്ടത്. ഹർദ്വാർ ദുബെയുടെ മരണത്തിൽ യുപി മുഖ്യമന്ത്രി യോഗി അനുശോചനം രേഖപ്പെടുത്തി. (BJP’s Rajya Sabha MP Hardwar Dubey passes away in Delhi)
മൃതദേഹം ആഗ്രയിലേക്ക് കൊണ്ടുവരും. ഇതിന് ശേഷമായിരിക്കും അന്ത്യകർമങ്ങൾ എപ്പോൾ എവിടെ വെച്ച് നടത്തുകയെന്ന് തീരുമാനിക്കുക. ബല്ലിയ സ്വദേശിയായ ഹർദ്വാർ ദുബെ ആഗ്ര രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1969 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു. 1989-ൽ ആഗ്ര കന്റോൺമെന്റിൽ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു.
1991 ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും വിജയിക്കുകയും കല്യാണ് സിംഗ് മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയാകുകയും ചെയ്തു. എന്നാൽ വിവാദങ്ങളെ തുടർന്ന് ഒരു വർഷത്തിനുള്ളിൽ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. 2005-ൽ ഖേരാഗഡ് നിയമസഭാ സീറ്റിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. നേരത്തെ, ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ആഗ്ര-ഫിറോസാബാദ് സീറ്റിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു.
2011ൽ ബിജെപി സംസ്ഥാന വക്താവായും 2013ൽ സംസ്ഥാന വൈസ് പ്രസിഡന്റായും ചുമതലയേറ്റു. സീതാപൂർ, അയോധ്യ, ഷാജഹാൻപൂർ എന്നിവിടങ്ങളിൽ ആർഎസ്എസിന്റെ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചിട്ടുണ്ട്. 2020ൽ അദ്ദേഹം രാജ്യസഭാ എംപിയായി. ബിജെപിയുടെ അഞ്ച് പാണ്ഡവരിൽ അവസാനമായി അവശേഷിക്കുന്ന പാണ്ഡവനായിരുന്നു ഹർദ്വാർ ദുബെ. രാജ്കുമാർ സാമ, ഭഗവാൻ ശങ്കർ റാവത്ത്, രമേഷ്കാന്ത് ലവാനിയ, സത്യപ്രകാശ് വികാൽ എന്നിവർ ഹർദ്വാർ ദുബെയ്ക്ക് മുമ്പ് അന്തരിച്ചു. ഇവരെയെല്ലാം ബിജെപിയുടെ അഞ്ച് പാണ്ഡവർ എന്നാണ് വിളിച്ചിരുന്നത്.
Story Highlights: BJP’s Rajya Sabha MP Hardwar Dubey passes away in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here