ഹേബിയസ് കോര്‍പസ് സമര്‍പ്പിച്ച് സെന്തില്‍ ബാലാജിയുടെ ഭാര്യ; കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ ഭിന്നവിധി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ കേസില്‍ ഭിന്നവിധി. സെന്തില്‍ ബാലാജിയുടെ ഭാര്യ എസ്.മേഖല സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയിലാണ് ഭിന്നവിധി. അറസ്റ്റ് റദ്ദാക്കണമെന്ന് ജസ്റ്റിസ് നിഷാ ബാനു ഉത്തരവിട്ടപ്പോള്‍, ജസ്റ്റിസ് ഭരത ചക്രവര്‍ത്തി ഹര്‍ജിയെ തള്ളി. ആശുപത്രി വാസം കഴിഞ്ഞാല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് ഭരത ചക്രവര്‍ത്തിയുടെ വിധി.(Split Verdict in Senthil Balaji Habeas Corpus)
രണ്ട് ജസ്റ്റിസുമാരും ഭിന്നവിധി പ്രഖ്യാപിച്ചതോടെ സെന്തില്‍ ബാലാജിയുടെ കേസ് മറ്റൊരു സിംഗിള്‍ ബെഞ്ചിലേക്ക് മാറ്റും. ചീഫ് ജസ്റ്റിസ് സഞ്ജയ് വിജയകുമാര്‍ ഗംഗാപൂര്‍വാല ആയിരിക്കും ബെഞ്ചിലുള്ളത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ജൂണ്‍ 14നാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റുചെയ്യുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി നിലവില്‍ അസുഖബാധിതനായി കാവേരി ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Also: മണിപ്പൂർ കലാപം: സംസ്ഥാന സർക്കാരിനോട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി
മന്ത്രിയുടെ അറസ്റ്റ് നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും രാഷ്ട്രീയ കാരണങ്ങളാല്‍ തിടുക്കപ്പെട്ടാണ് അറസ്റ്റ് ചെയ്തതെന്നും ഹര്ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി നേരത്തെ വാദിച്ചു. സിആര്‍പിസിയില്‍ പറഞ്ഞിട്ടുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡിക്ക് അറസ്റ്റിനുള്ള അധികാരമുണ്ടെന്നായിരുന്നു സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയത്.
Story Highlights: Split Verdict in Senthil Balaji Habeas Corpus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here