രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ്; കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന അപ്പീലിൽ വിധി ഇന്ന്
കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഇന്ന് നിർണ്ണായക ദിനം. രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മെയ് രണ്ടിന് അന്തിമ വാദം പൂർത്തിയായ ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച കോടതി വിധി പറയാൻ മാറ്റി വക്കുകയായിരുന്നു.
ജസ്റ്റിസ് ഹേമന്ദ്ര പ്രചകിൻറെ ബഞ്ചാണ് ഹർജിയിൽ വിധി പറയുക. അപ്പീൽ അംഗീകരിച്ച് സ്റ്റേ നൽകിയാൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത നീങ്ങും. വിധി എതിരായാൽ മേൽക്കോടതിയെ സമീപിക്കേണ്ടി വരും. 2019 ലോകസഭ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടയിൽ കർണാടകയിലെ കോലാറിൽ നടത്തിയ മോദി പരാമർശത്തിന് എതിരായ കേസിലാണ് രാഹുലിനെ സൂറത്ത് വിചാരണ കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ ദിവസം ജാർഖണ്ഡ് ഹൈക്കോടതി ശിക്ഷാ നടപടി സ്റ്റേ ചെയ്തിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നിർബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. കേസിന്റെ അടുത്ത വാദം ഓഗസ്റ്റ് 16 ന് നടക്കും.
‘മോദി കുടുംബപ്പേര്’ പരാമർശത്തിന്റെ പേരിൽ അഭിഭാഷകൻ പ്രദീപ് മോദിയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം മോദി സമൂഹത്തെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് 20 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കേസിൽ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട കീഴ്ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ജാർഖണ്ഡ് ഹൈക്കോടതിയിൽ ക്രിമിനൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കുമാർ ദ്വിവേദി രാഹുൽ ഗാന്ധിക്കെതിരായ നടപടി സ്റ്റേ ചെയ്തു.
Story Highlights: case rahul gandhi appeal gujarat high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here