‘കേരളത്തിന്റെ സാംസ്കാരിക മുഖം’; അച്ചാണി രവിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തരസിനിമകളുടെ നിർമാതാവും പ്രമുഖ വ്യവസായിയുമായ അച്ചാണി രവിയുടെ നിര്യാണത്തിൽ കലാ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരന്മാരെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവാണ് കെ.രവീന്ദ്രനാഥൻ നായർ. മലയാള സിനിമയ്ക്ക് എക്കാലത്തെയും മികച്ച നിർമ്മാതാവിനെയാണെന്ന് നഷ്ടമായതെന്ന് പലരും അനുസ്മരിച്ചു.
ബാലചന്ദ്ര മേനോൻ:
കോളജ് പഠന കാലം മുതൽ അച്ചാണി രവിയെ അറിയാം. ‘രവി മുതലാളി’ എന്നാണ് അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്. നല്ല സിനിമകളുടെ വക്താവ്, വാണിജ്യ സിനിമകൾക്കൊപ്പം സമാന്തര സിനിമകളുടെയും വക്താവായിരുന്നു. ‘ഓഫ് ദി ട്രാക്ക്’ വിഷയങ്ങൾ കണ്ടെത്തുന്നതിലും പിന്തുണയ്ക്കുന്നതിലും മുൻപന്തിയിൽ.
1978-ൽ പുറത്തിറങ്ങിയ എൻ്റെ ആദ്യ ചിത്രം ‘ഉത്രാടരാത്രി’ തിയേറ്റർ സമക്ഷം അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ കീഴിലുള്ള ട്രസ്റ്റാണ്. എൻ്റെ ആദ്യസിനിമയുടെ വിതരണക്കാരൻ എന്നുള്ള നിലയിൽ അദ്ദേഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു. അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ അടിവരയിട്ട് എന്നും ഓർക്കണം.
എൻ.കെ പ്രേമചന്ദ്രൻ എം.പി:
സാംസ്കാരിക കേരളത്തിന് പൊതുവെയും കൊല്ലം ജില്ലയ്ക്ക് പ്രത്യേകിച്ചും ഉണ്ടായ ഏറ്റവും വലിയ നഷ്ടമാണ് രവി മുതലാളിയുടെ നിര്യാണത്തിലൂടെ സംഭവിച്ചിട്ടുള്ളത്. കേരളത്തിന്റെ സാംസ്കാരിക മുഖം എന്ന് വിശേഷിപ്പിക്കാവുന്ന മുഖമായിരുന്നു. കശുവണ്ടി വ്യവസായത്തിന്റെ പ്രതാപകാലത്ത് പോലും, നാടിന്റെ സാംസ്കാരിക വളർച്ചയ്ക്കും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിനും വരുമാനം വിനിയോഗിച്ച ഏറ്റവും ഉദാരമതികളിൽ ഒരാളായിരുന്നു അദ്ദേഹം. ‘കാഞ്ചനസീത’ പോലുള്ള സിനിമകൾ നിർമ്മിച്ച് മലയാള സിനിമയ്ക്ക് പുതിയ പാതയൊരുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി. വ്യവസായി, കലാകാരൻ, എഴുത്തുകാരൻ അങ്ങനെ പലതരത്തിൽ വിശേഷിപ്പിക്കാവുന്ന മഹത്തായ വ്യക്തിത്വത്തെയാണ് നഷ്ടമായത്.
Story Highlights: Eminent people expressed their condolences on the death of Achani Ravi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here