പ്രസിഡൻ്റിനുള്ള കത്ത് ഒപ്പിട്ട് ഞങ്ങളുടെ കയ്യിൽ തന്നു; ഉമ്മൻ ചാണ്ടിയുമായുള്ള അനുഭവം പങ്കുവച്ച് ഗവേഷകൻ
ഡോ. അബ്ബാസ് പനക്കൽ (യൂണിവേഴ്സിറ്റി ഓഫ് സർറി, യുണൈറ്റഡ് കിങ്ഡം)
അന്ന് രാവിലെ ഞങ്ങൾ മുഖ്യ മന്ത്രിയുടെ വസതിയിലെത്തി. ജി 20 ഇന്റർഫെയ്‌ത് റീജിയണൽ ഫോറം തിരുവനന്തപുരത്ത് നടത്തുന്നതിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ. എന്നാൽ ആവീട്ടിൽ അകത്തും പുറത്തും എല്ലാം നിറയെ ആളുകളായിരുന്നു. ഓരോ ക്ലസ്റ്ററുകളായി ആളുകൾ ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നു. ഈ തിരക്കിൽ എങ്ങിനെ മുഖ്യ മന്ത്രിയെ കാണും ? ഓരോരുത്തരും ഫയലുകളുമായി സമീപ്പിക്കുന്നുണ്ട്. എല്ലവരെയും പരിഗണിക്കുന്നു. പിന്നെ അദ്ദേഹം പുറത്തിറങ്ങാൻ നേരത്ത് ഞങ്ങളും കാര്യങ്ങൾ പറഞ്ഞു. രാഷ്ട്രപതിയെ കഷണിക്കണം. അതിനു മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി കത്ത് എഴുതേണ്ടത്. അദ്ദേഹം അവിടെനിന്നു തന്നെ ഓഫിസിലേക്കു വിളിച്ചു പറഞ്ഞു. മുഖ്യമന്ത്രി വിവിധ പ്രോഗ്രാമുകളുടെ തിരക്കിലായിരുന്നു. ഞങ്ങൾ നേരെ ഓഫീസിൽ പോയി. കത്ത് റെഡിയാക്കുന്ന വ്യക്തിയെ കണ്ട്. അദ്ദേഹം ഞങ്ങളുമായി ഡിസ്‌കസ് ചെയ്ത ശേഷം പെട്ടന്ന് തന്നെ കത്ത് റെഡിയാക്കി. ഇനി അതിൽ മുഖ്യ മന്ത്രി ഒപ്പിടണം.
അന്വേഷിച്ചപ്പോൾ അറിഞ്ഞു അദ്ദേഹം സെക്രട്ടറിയേറ്റിനു പുറത്താണ്. അന്ന് ഓഫീസിൽ വരില്ല. പിന്നെ എന്താണ് പോംവഴി. ഫോൺ വിളിച്ചു. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ എത്തും. അവിടുന്ന് ഒപ്പിടാം. കത്ത് ഞങ്ങളുടെ കയ്യിൽ കൊടുത്തു വിടാൻ നിർദേശം നൽകി. ഞങ്ങൾ ക്ലിഫ് ഹൌസിൽ എത്തിയപ്പോൾ അദ്ദേഹം അവിടെയുണ്ട്. കത്ത് അടങ്ങിയ ചുവപ്പു നാടയുള്ള ഫയൽ തുറന്നു. വായിച്ചു നോക്കി. അതിൽ ഒപ്പിട്ടു. ഇനി ഇത് അവിടെ കൊടുത്താൽ മതി, അവർ ഒഫിഷ്യൽ ചാനൽ വഴി അയക്കും. രാഷ്ട്രപതിക്കു അയക്കാൻ വേണ്ടി മുഖ്യമന്ത്രി ഒപ്പിട്ട ചുവപ്പു നാടയുള്ള ആഫയലുമായി കാറിൽ തിരിച്ചു പോകുമ്പോൾ ഞങ്ങൾ തന്നെ അമ്പരന്നു. ചുവപ്പു നാടയിൽ പൊതിഞ്ഞ മുഖ്യ മന്ത്രി ഒപ്പുവെച്ച രാഷ്ട്രപതിക്കുള്ള കത്ത് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ട് പോകുന്നത് ഞങ്ങൾ തന്നെയാണ്!
ജനാധിപത്യത്തിന്റെ സംതൃപ്തി നിറഞ്ഞ നിമിഷങ്ങൾ. ഒപ്പിട്ട കത്ത് മുഖ്യമന്ത്രി ഔദ്യോഗികമായി ഓഫീസിൽ എത്തിച്ച് സമയം എടുത്തു സർക്കാർ മുറപോലെ അയക്കും എന്ന് കരുതിയ ഞങ്ങളുടെ മുൻവിധിയെ എല്ലാം മാറ്റി അദ്ദേഹം ഒപ്പുചാർത്തിയ ഇന്ത്യൻ പ്രസിഡണ്ടിനുള്ള കത്ത് ഞങ്ങളുടെ കയ്യിലാണ് തന്നത്. എല്ലാം എളുപ്പമാക്കാൻ. വിശ്വസിച്ച് ഭരണ മേൽപ്പിച്ച് ജനങ്ങളെ തിരിച്ചും വിശ്വാസത്തിലെടുത്ത ഭരണാധികാരി.
പിന്നെ തിരിച്ചു മുഖ്യ മന്ത്രിയുടെ ഓഫീസിൽ എത്തി അവിടുന്ന് നേരിട്ട് സർക്കാർ ചാനലിൽ അന്ന് വൈകുന്നേരം തന്നെ ആ കത്ത് അയക്കുകയായിരുന്നു. അതിന്റെ ഒരു ഫോട്ടോ കോപ്പി ഞങ്ങൾക്കും നൽകി. തിരഞ്ഞെടുപ്പു അടുത്ത് വരികയായിരുന്നു. പിന്നീട് റഫറൻസിനു ഉപയോഗിക്കാൻ വേണ്ടിയായിരുന്നു കോപ്പി കൈപ്പറ്റിയയത്. ഒരു ദിവസം രാവിലെ പോയി വൈകുന്നേരത്തെ ട്രെയിനിനു തിരിച്ചുപോരാൻ പാകത്തിൽ സർക്കാർ മെല്ലെ പോക്കുകൾക്കപ്പുറത്ത് കാര്യങ്ങൾ എളുപ്പമാക്കിയ ജനകീയനായ ഒരു മുഖ്യമന്ത്രി. ഇതാണ് ഉമ്മൻ ചാണ്ടിയെന്ന വലിയ മനുഷ്യനെ കുറിച്ചുള്ള ജി 20 സൗത്ത് ഏഷ്യ സമ്മിറ്റ കാലത്തെ അനുഭവം. നമ്മളൊക്കെ ആഗ്രഹിക്കുന്ന ജനാധിപത്യത്തിന്റെ കാവലാളായിരുന്ന അദ്ദേഹം.
Story Highlights: oommen chandy researcher writes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here