‘അദ്ദേഹവുമായി സംസാരിക്കാനെത്തിയ ഞാൻ കണ്ടത് ആൾക്കൂട്ടത്തിൽ നിൽക്കുന്ന ഉമ്മൻ ചാണ്ടിയെ’; രഹസ്യങ്ങളില്ലാത്ത നേതാവിനെ കുറിച്ച് ആർ ശ്രീകണ്ഠൻ നായർ

ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ. രഹസ്യങ്ങളില്ലാത്ത നേതാവായിരുന്നു അദ്ദേഹമെന്നും ലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഒറ്റയടിക്ക് പരിഹാരിക്കാനുള്ള പടപ്പുറപ്പാടായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെന്നും ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു. ( r sreekandan nair about oommen chandy )
‘സങ്കടകരമായ വാർത്തയാണ് വന്നത്. ആൾക്കൂട്ടമില്ലാതെ ഉമ്മൻ ചാണ്ടിയില്ല എന്നതായിരുന്നു യാഥാർത്ഥ്യം. ഒരു കാര്യം സംസാരിക്കാൻ ഞാൻ അദ്ദേഹത്തെ സമീപിച്ചപ്പോൾ കൊച്ചിയിലെ ഗസ്റ്റ് ഹൗസിലേക്ക് വരാൻ പറയുകയായിരുന്നു. ഗസ്റ്റ് ഹൗസിൽ തനിച്ചായിരിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി. ഞാൻ നോക്കിയപ്പോൾ ആയിരക്കണക്കിന് ആളുകൾ. നാല് ആളുകളെ അകലത്തിൽ നിൽക്കുമ്പോൾ എന്നോട് വിളിച്ച് പറഞ്ഞു പറഞ്ഞോളൂ എന്ന്. ഞാൻ ചോദിച്ചു ഇത്രയധികം പേരുള്ളപ്പോൾ എങ്ങനെയാണ് പറയുന്നതെന്ന്. ഇങ്ങനെയേ പറ്റുകയുള്ളുവെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. ചുറ്റും ആളുകൾ നിന്നപ്പോൾ തന്നെയാണ് ഒടുവിൽ കാര്യം പറഞ്ഞത്. ഇതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. എനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു അദ്ദേഹം’- ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു.
തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിന് സമീപമുള്ള വിഡ്‌ലാൻഡ്‌സ് ഫ്‌ളാറ്റിലായിരുന്നു ആർ ശ്രീകണ്ഠൻ നായരുടെ താമസം. അന്ന് പുതുപ്പള്ളു ഹൗസ് മുഖ്യമന്ത്രി താമസിക്കുന്ന ഒരു വീടാണെന്ന് തോന്നുമായിരുന്നില്ലെന്ന് ശ്രീകണ്ഠൻ നായർ ഓർമിച്ചു. ‘രാവിലെ തന്നെ ആള് കൂടും. ഒരുപാട് വിഷമങ്ങളുമായി ജനങ്ങൾ വരും. ഇത്രയധികം ജനങ്ങളുടെ നടുവിൽ നിൽക്കുമ്പോഴും, ഇത്രയധികം പേരെ കേൾക്കുമ്പോഴും ഒരലോസരവും പ്രകടിപ്പിക്കാത്ത ഒരു നേതാവിനെ കാണാൻ വളരെ ബുദ്ധിമുട്ടാണ്’- ശ്രീകണ്ഠൻ നായർ പറഞ്ഞു. ലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഒറ്റയടിക്ക് പരിഹാരിക്കാനുള്ള പടപ്പുറപ്പാടായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞു. സമാനതകളില്ലാത്ത വ്യക്തിപ്രഭാവമായിരുന്നു ഉമ്മൻ ചാണ്ടി. ജനങ്ങളെ സ്‌നേഹിക്കുകയും തിരിച്ചറിയുകയും ചെയ്ത അതികായനെയാണ് നമുക്ക് നഷ്ടമാകുന്നതെന്നും ആർ ശ്രീകണ്ഠൻ നായർ കൂട്ടിച്ചേർത്തു.
Story Highlights: r sreekandan nair about oommen chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here