‘ഉമ്മന്‍ ചാണ്ടിയുടെ വിപുലമായ അനുഭവ സമ്പത്തിനെ ബഹുമാനത്തോടെ മാത്രമേ കാണാന്‍ കഴിയൂ’; ജെയ്ക് സി തോമസ്
ഉമ്മന്‍ ചാണ്ടിയുടെ വിപുലമായ അനുഭവ സമ്പത്തിനെ ബഹുമാനത്തോടെ മാത്രമേ കാണാന്‍ കഴിയൂവെന്ന് ജെയ്ക് സി തോമസ്. തനിക്ക് ഇരുപത്തിയാറ് വയസുള്ളപ്പോഴാണ് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചത്. ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുന്നോ എന്ന ചോദ്യം തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ജനങ്ങളിൽ നിന്നും നേരിട്ടിരുന്നു. തന്റെ പ്രായത്തിൽ പുതുപ്പള്ളി മണ്ഡലത്തിൽ മത്സരിക്കുമ്പോൾ അതൊരു വലതുപക്ഷ മണ്ഡലമായിരുന്നുവെന്നും ജെയ്ക് സി തോമസ് പറഞ്ഞു.(Jaick C Thomas About Oommen Chandy)
അത്രയും വിപുലമായ ജനകീയ അടിത്തറയുള്ള നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അങ്ങനെയുള്ള ഒരു നേതാവുമായി, ഒരു ഇടത് സ്ഥാനാർത്ഥിയെന്ന നിലയിൽ ഒരു മോശം വാക്കോ അദ്ദേഹത്തിന്റെ അടുത്ത് നിന്നും ഉണ്ടായിട്ടില്ല. എന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം വന്നിരുന്നു അന്ന് എന്റെ ജീവിത പങ്കാളിയോട് അദ്ദേഹത്തിന്റെ മികച്ച എതിരാളിയാണെന്ന് പറഞ്ഞിരുന്നുവെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
നീണ്ട 55 വർഷത്തോളം നീണ്ടുനിൽക്കുന്ന ജനപ്രാതിനിധ്യ അനുഭവമാണ് ഉമ്മൻചാണ്ടിക്കുള്ളത്. വിശാലമായ ആ അനുഭവലോകത്തെ ഏത് രാഷ്ട്രീയ ആദർശങ്ങളിൽ വിശ്വസിക്കുമ്പോഴും വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ട് തന്നെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതുമുണ്ട്. ഒരുഘട്ടത്തിൽ പോലും അദ്ദേഹത്തിന്റെ പേര് പരാമർശിച്ച ഒരു വിമർശനവും നടത്തിയിട്ടില്ലെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
അഞ്ച് പതിറ്റാണ്ടോളം പുതുപ്പള്ളിക്കാരുടെ ശബ്ദമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ കോട്ടയ്ക്ക് ചെറിയ ഇളക്കം വന്നത് യുവ നേതാവ് ജെയ്ക് സി തോമസിന്‍റെ പ്രകടനത്തിലായിരുന്നു. 2021ല്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് ജെയ്ക് മണ്ഡലത്തില്‍ കാഴ്ച വച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ലീഡില്‍ വന്‍ ഇടിവ് വരുത്താനും ജെയ്കിന് സാധിച്ചിരുന്നു. 2016 ൽ 27092 വോട്ടിന് വിജയിച്ച മണ്ഡലത്തിൽ 2021ല്‍ ഉമ്മൻചാണ്ടിയുടെ ലീഡ് 8504 വോട്ടായിരുന്നു.
Story Highlights: Jaick C Thomas About Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here