ഏകത്വവും തുല്യതയും രണ്ടാണ്, ഏകീകൃത സിവില്‍ കോഡ് ഭൂരിപക്ഷത്തിന്റെ ആശയം അടിച്ചേല്‍പ്പിക്കുന്നതിനുള്ളത്: പ്രകാശ് കാരാട്ട്

ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് പകരം ഭൂരിപക്ഷത്തിന്റെ ആശയം അടിച്ചേല്‍പ്പിക്കുന്നതാണ് ഏകീകൃത സിവില്‍ കോഡെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമാക്കിയാണ് കേന്ദ്രം ഏകീകൃത സിവില്‍ കോഡ് ഉപയോഗിക്കുന്നതെന്ന് പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. ബിജെപിയെ സംബന്ധിച്ച് ഏക സിവില്‍ കോഡ് തിളയ്ക്കുന്ന ഒരു വിഷയമായി തുടരണം. അതിനാല്‍ അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ലമെന്റില്‍ ഒരു കരട് ബില്‍ വരാന്‍ സാധ്യതയില്ല. ഏകത്വം എന്ന് പറയുന്നതും തുല്യതയും രണ്ടാണ്. തുല്യത ഉറപ്പാക്കാനാണ് എല്ലാ മതവിഭാഗങ്ങളും ശ്രമിക്കേണ്ടതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. (Prakash Karat against uniform civil code)
പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലില്‍ മുസ്ലീം പെണ്‍മക്കളെക്കുറിച്ച് നടത്തിയ പ്രസംഗം തട്ടിപ്പാണെന്ന് പ്രകാശ് കാരാട്ട് വിമര്‍ശിക്കുന്നു. മോദിക്ക് മുസ്ലീം പെണ്‍മക്കളോടുള്ള സ്‌നേഹം എന്നാണ് നാഗാ പെണ്‍ മക്കളോട് ഇല്ലാത്തതെന്ന് പ്രകാശ് കാരാട്ട് ചോദിക്കുന്നു. മനുസ്മൃതി മാത്രമാണ് ഹിന്ദുത്വത്തിന്റെ ഒരേ ഒരു നിയമം. ഭരണഘടന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ചില വ്യക്തി നിയമങ്ങള്‍ക്കുള്ള അവകാശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: മണിപ്പൂര്‍ കലാപം: പ്രതിഷേധത്തിന് ഒരുങ്ങി എല്‍ഡിഎഫ്; ജനകീയ കൂട്ടായ്മ വ്യാഴാഴ്ച
ഏക സിവില്‍ കോഡിന് വേണ്ടി വാദിക്കുന്ന ബിജെപിയും ആര്‍എസ്എസും രാജ്യത്ത് ഇതുവരെ ഒരു നവോത്ഥാന മുന്നേറ്റത്തിനും പിന്തുണ നല്‍കിയിട്ടില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ വലിയ പ്രാദേശിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Prakash Karat against uniform civil code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here