Advertisement

മുട്ടിൽ മരംമുറി, പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയം; മന്ത്രി എ.കെ ശശീന്ദ്രൻ

July 23, 2023
Google News 2 minutes Read
AK Saseendran against the accused in the Muttil tree felling case

മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. മരത്തിന്റെ ഡിഎൻഎ പരിശോധനയിൽ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. മുറിച്ച മരം തന്നെയാണ് പിടിച്ചെടുത്തത് എന്ന് തെളിഞ്ഞു കഴിഞ്ഞു. സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം കൃത്യമായ അന്വേഷണമാണ് നടത്തുന്നത്. എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ ഉറപ്പാക്കാൻ ഉതകുന്ന കുറ്റപത്രമാവും നൽകുക. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ച സംഭവച്ചിട്ടില്ലെന്നും അനന്തര നടപടികൾ വൈകില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേസിൽ ഭൂഉടമകളുടെ പേരിൽ നൽകിയ 7 അപേക്ഷകളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളാണ് വ്യാജമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ കണ്ടെത്തിയത്. ചെറുകിട കർഷകരുടെ പേരിൽ അപേക്ഷ തയ്യാറാക്കി ഒപ്പിട്ടത് പ്രതികളിലൊരാളായ റോജി അഗസ്റ്റിനാണെന്ന് കൈയ്യക്ഷര പരിശോധനയിൽ വ്യക്തമായി.

ചെറുകിട കർഷകരുടെയും ആദിവാസികളുടെയും പേരിലാണ് വ്യാജ അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്. പ്രതികളുടേത് ഉൾപ്പെട്ട 65 ഉടമകളുടെ ഭൂമിയിൽ നിന്ന് 104 മരങ്ങളാണ് മുറിച്ച് കടത്തിയത്. 300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വൃക്ഷങ്ങൾ ഉൾപ്പടെയാണ് മുറിച്ചതെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും വളർന്നുവന്നതുമായ മരങ്ങൾ ഭൂഉടമകൾക്ക് മുറിച്ച് മാറ്റാൻ സർക്കാർ നൽകിയ ഉത്തരവിന്റെ മറവിലായിരുന്നു മരംകൊള്ള.

കേസിൽ പ്രതികളായ ആദിവാസികൾ ഉൾപ്പെടെ 28 പേരെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. 68 പ്രതികളുള്ള കേസിലെ എട്ട്‌ കർഷകരെയും 20 ആദിവാസികളെയുമാണ് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത്‌. ഇവരെ കബളിപ്പിച്ചാണ്‌ പ്രതികൾ അവരുടെ ഭൂമിയിൽ നിന്നും മരം മുറിച്ചതെന്ന്‌ പരിശോധനയിൽ വ്യക്തമായിരുന്നു.

Story Highlights: AK Saseendran against the accused in the Muttil tree felling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here