ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; വഴിത്തിരിവായത് ഹർഷിനയുടെ എംആർഐ റിപ്പോർട്ട്

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വഴിത്തിരിവായത് എംആർ ഐ റിപ്പോർട്ട്. കൊല്ലത്തെ ആശുപത്രിയിൽ നടത്തിയ എംആർഐ പരിശോധനയാണ് കേസിൽ വഴിത്തിരിവായത്. എംആർഐ പരിശോധനയിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. മെഡിക്കൽ കോളേജിലെ പ്രസവ ശസ്ത്രക്രിയയ്ക്ക് മുമ്പായിരുന്നു ഇത്. 2017 നവംബർ 30 ന് ആയിരുന്നു മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയ. 2017 ഫെബ്രുവരിയിൽ ആണ് കൊല്ലത്ത് വച്ച് ഹർഷിന എംആർഐ ടെസ്റ്റ് നടത്തിയത്.
എത്ര മൂടി വെച്ചാലും സത്യം പുറത്ത് വരുമെന്നും താൻ പറഞ്ഞതിൽ ഒരു ശതമാനം പോലും കളവില്ലെന്നും സമരം തുടരുന്ന ഹർഷിന മാധ്യമങ്ങളോട് പ്രതികരിച്ചത്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമര രംഗത്തുണ്ടാവും. തനിക്ക് അർഹമായ നഷ്ടപരിഹാരം കിട്ടണമെന്നും വീട്ടമ്മയായ തന്നെ തെരുവിൽ സമരം ചെയ്യുന്നതിലേക്ക് വലിച്ചിഴച്ചുവെന്നും അവർ പറയുന്നു.
തുച്ഛമായ നഷ്ടപരിഹാരം തന്ന് സമരം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് തന്നവർക്കും അറിയാം. കുറ്റക്കാരായ ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാവണം. ഇനിയൊരാൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഹർഷിന പ്രതികരിച്ചു. ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതാണെന്ന് സ്ഥിരീകരണമുണ്ടായിരുന്നു. രണ്ട് ഡോക്ടർമാർ ഉൾപ്പെടെ നാലു പേർ കുറ്റക്കാരാണെന്നാണ് റിപ്പോർട്ട്.
പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്‌റഫിന്റെ ഭാര്യ ഹർഷിനക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹർഷിനക്ക് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നു. നിരവധി ചികിത്സകൾ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മാസങ്ങൾക്ക് ശേഷം നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
ആരോഗ്യവകുപ്പിന്റെ കീഴിൽ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം എങ്ങനെയാണ് വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആഭ്യന്തര വകുപ്പ് അന്വേഷണ നടത്താൻ തീരുമാനിക്കുകയായിരുന്നു. വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ദുരിതാശ്വസന നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു.
Story Highlights: scissors stuck in stomach; Harshina’s MRI report turning point
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here