‘അപമാനഭാരംകൊണ്ട് താണുപോയ പ്രമുഖ നടന്റെ തല പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി കാണുന്നില്ല’; കൃഷ്ണകുമാര്‍

ആലുവയില്‍ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ വിമര്‍ശനവുമായി നടന്‍ കൃഷ്ണകുമാര്‍. മണിപ്പൂരിലോ കാശ്മീരിലോ പേരുപോലുമറിയാത്ത ഏതെങ്കിലും ഉള്‍നാടന്‍ വടക്കേ ഇന്ത്യന്‍ ഗ്രാമത്തിലോ നടക്കുന്ന ഒരു പീഡനവാര്‍ത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോള്‍ മെഴുകുതിരി കത്തിക്കാന്‍ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ കാണുന്നില്ലെന്ന് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അപമാനഭാരംകൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്റെ തല അതിനുശേഷമോ ഇപ്പോഴോ പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി കാണുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മദ്യവും മയക്കുമരുന്നും അരാജകത്വവും സ്വജനപക്ഷപാതവും ന്യൂനപക്ഷപ്രീണനവും സമാസമം ചേര്‍ത്തുവെച്ചു കേരളത്തെ നമ്പര്‍ വണ്‍ ആക്കിയ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പറക്കമുറ്റാന്‍ പോലുമാവാത്ത നമ്മുടെയൊക്കെ കൊച്ചുമക്കള്‍ക്കുപോലും ഇവിടെ അപായഭീതിയില്ലാതെ ജീവിക്കാന്‍ സാധ്യമല്ലെന്ന് കൃഷ്ണകുമാര്‍ വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്നലെ ഉച്ച മുതല്‍ ഇന്നീ നിമിഷംവരെ, ഉള്ളില്‍ നന്മയുള്ള ഏതൊരു മലയാളിയും മനസ്സും മനഃസാക്ഷിയും മരവിച്ച ഒരവസ്ഥയിലാണ്. ആലുവയിലെ ആ കൊച്ചുപെണ്‍കുട്ടിയുടെ മുഖം വലിയ നടുക്കവും, വീണ്ടും ഒരുപിടിചോദ്യങ്ങളും നമുക്കുമുന്നിലുയര്‍ത്തുന്നു. ഒപ്പം, അടക്കാന്‍ പറ്റാത്തത്രയും നിസ്സഹായതയും രോഷവും.
തരംകിട്ടുമ്പോഴെല്ലാം വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക നായയെയും നാമിപ്പോള്‍ കാണുന്നില്ല. മണിപ്പൂരിലോ കാശ്മീരിലോ, പേരുപോലുമറിയാത്ത ഏതെങ്കിലും ഉള്‍നാടന്‍ വടക്കേ ഇന്ത്യന്‍ ഗ്രാമത്തിലോ നടക്കുന്ന ഒരു പീഡനവാര്‍ത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോള്‍ മെഴുകുതിരി കത്തിക്കാന്‍ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ നാമിപ്പോള്‍ കാണുന്നില്ല. ഒന്നുരണ്ടാഴ്ചകള്‍ക്കു മുന്‍പ്, അപമാനഭാരംകൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്റെ തല അതിനുശേഷമോ ഇപ്പോഴോ, പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി നാമിപ്പോള്‍ കാണുന്നില്ല. മദ്യവും മയക്കുമരുന്നും അരാജകത്വവും സ്വജനപക്ഷപാതവും ന്യൂനപക്ഷപ്രീണനവും സമാസമം ചേര്‍ത്തുവെച്ചു കേരളത്തെ നമ്പര്‍ വണ്‍ ആക്കിയ ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ എനിക്കോ നിങ്ങള്‍ക്കോ, പറക്കമുറ്റാന്‍ പോലുമാവാത്ത നമ്മുടെയൊക്കെ കൊച്ചുമക്കള്‍ക്കുപോലുമോ ഇവിടെ അപായഭീതിയില്ലാതെ ജീവിക്കാന്‍ സാധ്യമല്ല. ഹിന്ദുവായി ജനിച്ചുപോയെങ്കില്‍ പ്രത്യേകിച്ചും.
2016 മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം 31364 കേസുകളാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ത്തന്നെ 9604 എണ്ണം ലൈംഗികാതിക്രമങ്ങളാണ്. 214 കുരുന്നുകളാണ് ഈ കാലയളവില്‍ നമ്മുടെ കേരളത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. കണക്കില്‍പ്പടാത്തവ ഇതിലുമെത്രയോ, എത്രയോ ഏറെയായിരിക്കും?
വോട്ടുബാങ്കില്‍ മാത്രം കണ്ണുവെച്ച്, ഇവിടെ വന്നടിയുന്ന സകല അന്യസംസഥാന തൊഴിലാളികളെയും അതിഥി, അഭിമാനമെന്നൊക്കെ പേരിട്ടുവിളിച്ച് ആദരിക്കുന്ന സര്‍ക്കാരും, ശിങ്കിടികളായ സഖാക്കളും ഒന്നോര്‍ത്താല്‍ നന്ന്. ജനം ഇതുമുഴുവന്‍ കാണുന്നുണ്ട്. കണക്കുപറയാന്‍ അവര്‍ക്കു കൈതരിക്കുന്നുമുണ്ട്.
കൂടുതലൊന്നും എഴുതാന്‍ വയ്യ. പുഴുക്കുത്തുവീണുപോയ ഒരു സമൂഹത്തിലെ, പരാജയപ്പെട്ടുനില്‍ക്കുന്ന ഒരു ഭൂരിപക്ഷത്തിന്റെ അംഗമെന്നും പ്രതീകമെന്നുമുള്ള നിലയില്‍ ഇത്ര മാത്രം പറയുന്നു ; മാപ്പു തരിക മകളേ. വരും കാലങ്ങളെങ്കിലും നിന്റെ സഹോദരിമാര്‍ക്ക് ജീവഭയമില്ലാതെ പുറത്തിറങ്ങാനും പറന്നുയരാനുമുള്ള അവസരം ഇന്നാട്ടിലുണ്ടാകും. അതിലേക്കായി മാത്രമായിരിക്കും എന്റെ എല്ലാ പരിശ്രമങ്ങളും.
നമ്മുടെയൊക്കെ മനസ്സുകളിലെ ഈ മുറിവുണങ്ങാന്‍ സര്‍വ്വേശ്വരന്‍ സഹായിക്കട്ടെ.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here