പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന അഭ്യൂഹം: നാളെ നിര്‍ണായക വാര്‍ത്താ സമ്മേളനം വിളിച്ച് എല്‍ഡിഎഫ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ നാളെ വാര്‍ത്താ സമ്മേളനം വിളിയ്ക്കാനൊരുങ്ങി എല്‍ഡിഎഫ്. നാളെ ഉച്ചയ്ക്ക് മന്ത്രി വിഎന്‍ വാസവന്‍ അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പരക്കുന്ന പശ്ചാതലത്തിലാണ് വാര്‍ത്താസമ്മേളനമെന്ന് നേതാക്കള്‍ അറിയിച്ചു. കോട്ടയം പ്രസ് ക്ലബ്ബില്‍ വച്ചാണ് വാര്‍ത്താ സമ്മേളനം നടക്കുക. (LDF press meeting on Puthuppally byelection)
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നുവെന്ന വാര്‍ത്ത മന്ത്രി വി എന്‍ വാസവന്‍ നിഷേധിച്ചിരുന്നു. പുതുപ്പള്ളിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി തന്നെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കുമെന്നത് അഭ്യൂഹം മാത്രമാണ്. ഒരു കോണ്‍ഗ്രസ് നേതാക്കളുമായും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
‘സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ ചര്‍ച്ചയൊന്നും നടക്കുന്നില്ല. ഇത് എവിടെ നിന്ന് കിട്ടിയ വാര്‍ത്തയാണെന്ന് എനിക്ക് അറിയുകയുമില്ല’. ട്വന്റിഫോറിലൂടെ മന്ത്രി വി എന്‍ വാസവന്റെ പ്രതികരണം ഇങ്ങനെ. മത്സരിക്കാന്‍ യോഗ്യതയുള്ള ഒട്ടേറെ നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടിയിലുണ്ട്. സ്ഥാനാര്‍ത്ഥി ആരെന്ന് നേതൃയോഗം ചര്‍ച്ച ചെയ്യുമെന്നും പിന്നീട് തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുമായി തങ്ങള്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ ദുരുദ്ദേശപരമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് വി എന്‍ വാസവന്‍ പറയുന്നു. അത് ആ ക്യാമ്പില്‍ നിന്ന് തന്നെ വരുന്നതാണ്. അതെല്ലാം അടിസ്ഥാന രഹിതവുമാണ്. രാഷ്ട്രീയ പോരാട്ടത്തിന് തന്നെയാണ് പുതുപ്പള്ളിയില്‍ തങ്ങള്‍ തയാറെടുക്കുന്നതെന്നും വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: LDF press meeting on Puthuppally byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here