നൂഹില്‍ മുസ്ലിംകച്ചവടക്കാരെ ബഹിഷ്‌കരിക്കണമെന്ന് നിര്‍ദേശം; വിവാദമായതോടെ കത്ത് പിന്‍വലിച്ച് പഞ്ചായത്ത് അധികൃതര്‍

ഹരിയാനയിലെ നൂഹിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ഗ്രാമങ്ങളിലേക്ക് മുസ്ലിം കച്ചവടക്കാരെ നിരോധിക്കണമെന്നുള്ള കത്ത് പിന്‍വലിച്ച് പഞ്ചായത്ത് അധികൃതര്‍. മഹേന്ദര്‍ഹഡ്, ജജ്ജാര്‍, രേവാരി എന്നിവിടങ്ങളിലെ അന്‍പതോളം ഗ്രാമങ്ങളാണ് മുസ്ലിം കച്ചവടക്കാരെ കമ്പോളങ്ങളില്‍ നിന്ന് ബഹിഷ്‌കരിക്കാന്‍ കത്ത് ഇറക്കിയത്. പിന്നാലെയുണ്ടായ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇവയില്‍ രണ്ട് പഞ്ചായത്തുകള്‍ കത്ത് പിന്‍വലിക്കുകയായിരുന്നു. മതത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ മാറ്റനിര്‍ത്തുന്നത് അനീതിയാണെന്നും ഭരണഘടനാവിരുദ്ധമാണെന്നുമുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം പിന്‍വലിക്കുന്നതെന്ന് സയ്ദാപൂരിലെ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.(Panchayats take back boycott letters issued against muslims nuh riot)
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയെന്നതാണ് പ്രധാനം. ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. കത്തിറക്കിയുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ ജജ്ജാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശക്തിസിങ് രംഗത്തെത്തി. മുസ്ലിങ്ങളെ ബഹിഷ്‌കരിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും നൂഹിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്വേഷപ്രചാരകരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മോഷണക്കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിന് ശേഷം പ്രതിരോധ നടപടിയെന്ന നിലയില്‍ മാത്രമാണ് ബഹിഷ്‌കരണത്തിനുള്ള കത്തുകള്‍ നല്‍കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
Read Also: മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്‌തെയ് വിഭാഗം
ഓഗസ്റ്റ് മൂന്ന് നാല് തീയതികളിലാണ് മൂന്ന് ജില്ലകളില്‍ നിന്നുള്ള അന്‍പതോളം വില്ലേജ് ഓഫീസര്‍മാര്‍, മുസ്ലിം കച്ചവടക്കാരെയും മുസ്ലിംവിഭാഗത്തില്‍പ്പെട്ട മറ്റാളുകളെയും സംഘര്‍ഷം നടക്കുന്ന ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നത് വിലക്കണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് ഇറക്കിയത്. നോട്ടീസ് പൊലീസിനും കൈമാറി. ഗ്രാമങ്ങളില്‍ താമസിക്കുന്ന മുസ്ലിം ജനങ്ങള്‍ അവരുടെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഈ മൂന്ന് ഗ്രാമങ്ങളിലും ഭൂരിഭാഗവും ന്യൂനപക്ഷങ്ങളാണ് താമസിക്കുന്നത്.
Story Highlights: Panchayats take back boycott letters issued against muslims nuh riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here