മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ്; പരാതിക്കാരന്റെ ഇടക്കാല ഹർജി ലോകായുക്ത വിശാല ബെഞ്ച് തള്ളി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസിൽ പരാതിക്കാരന്റെ ഇടക്കാല ഹർജി ലോകായുക്ത വിശാല ബെഞ്ച് തള്ളി.
കേസിന്റെ സാധുത സംബന്ധിച്ച് വീണ്ടും വാദം കേൾക്കുമെന്ന ലോകായുക്ത നിലപാട് പുനപരിശോധിക്കണമെന്നായിരുന്നു ഇടക്കാല ഹർജിയിലെ ആവശ്യം. ഹർജിക്കാരന്റെ അഭിഭാഷകനെ ലോകായുക്ത വിശാല ബെഞ്ച് അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഇത്രയും മോശം വാദം ഇതിനു മുൻപ് ഒരു കേസിലും കണ്ടിട്ടില്ലെന്ന് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് പറഞ്ഞു. പുച്ഛ ഭാവത്തിലാണ് ലോകായുക്തയ്ക്ക് മുൻപിൽ കാര്യങ്ങൾ അവതരിപ്പിച്ചതെന്നും ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂട്ടിച്ചേർത്തു. ബഹുമാനമില്ലാതെയാണ് ഹർജിക്കാരന്റെ അഭിഭാഷകൻ പെരുമാറിയതെന്നായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിമർശനം.
കോടതി മുറിക്കുള്ളിൽ ജഡ്ജിമാരോട് മാന്യമായി പെരുമാറണമെന്നും ലോകായുക്ത വിശാല ബെഞ്ച് വ്യക്തമാക്കി. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ ആർ.എസ്. ശശികുമാർ എവിടെയൊക്കെയോ എന്തൊക്കെയോ ഇരുന്നു വിളിച്ചു പറയുകയാണെന്നും എന്നാൽ ആരോടും പരിഭവമോ പ്രശ്നങ്ങളോ ഇല്ലെന്നും ലോകായുക്ത വ്യക്തമാക്കി. കേസിൽ വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റി.
ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ കെ കെ രാമചന്ദ്രൻറെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണൻറെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി. ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എതിരെയാണ് കേസ്.
Story Highlights: cm disaster relief fund case lokayukta rejected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here