ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുമായി അന്വേഷണസംഘം

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുമായി അന്വേഷണസംഘം. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും ഉൾപ്പെടുത്തിയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കുന്നത്. നീതി തേടിയുള്ള കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി ഹർഷിനയുടെ സമരം 101-ാം ദിവസവും പുരോഗമിക്കുകയാണ്. ( police to submit chargesheet in harshina case soon )
സംഭവത്തിൽ നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമെടുത്ത കേസിൽ നടപടി തുടരാമെന്നാണ് നിയമോപദേശം. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരുമാണ് കേസിൽ പ്രതികൾ. കേസിൽ കുറ്റപത്രം സമർപ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തുക. കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, ഈ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയിരുന്നു.
ഇതിനിടെ കേസിൽ ഡോക്ടർമാരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്തെത്തി. ഹർഷിനയുടെ വയറ്റിൽ കത്രിക കുടങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണെന്ന് കാട്ടാൻ പൊലീസ് വ്യഗ്രത കാണിക്കുന്നു. ഇതിന് എന്ത് തെളിവാണ് പൊലീസിൻറെ കൈയിലുള്ളതെന്നാണ് കെജിഎംസിടിഎ ചോദിക്കുന്നത്.
Story Highlights: police to submit chargesheet in harshina case soon