കരുവന്നൂരില്‍ 150 കോടിയുടെ ക്രമക്കേട്; റെയ്ഡ് വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇ.ഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ 150 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എസ്ടി ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്ന് 800 ഗ്രാം സ്വര്‍ണവും അഞ്ചര ലക്ഷം രൂപയും പിടികൂടിയെന്ന് ഇ ഡി വ്യക്തമാക്കുന്നു. ക്രമക്കേടിന്റെ മറവില്‍ കൊച്ചി സ്വദേശി ദീപക്കില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുത്തതിന്റെ 9 രേഖകള്‍ പിടിച്ചെന്നും കേസിലെ മുഖ്യപ്രതി പി സതീഷ്‌കുമാറിന്റെ പേരിലുള്ള ബിനാമി സ്വത്തുക്കളുടെ 25ലധികം രേഖകള്‍ കണ്ടെത്തിയെന്നും ഇ ഡി വ്യക്തമാക്കി.(150 cr irregularity in Karuvannur bank scam ED released details of raid)
മുഖ്യപ്രതി സതീഷ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഇഡി റിമാന്റ് റിപ്പോര്‍ട്ടിലുള്ളത്. കരുവന്നൂരിന് പുറമേ കൂടുതല്‍ ബാങ്കുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ് ക്രമക്കേട് ഏറെയെന്നും ഇഡി വ്യക്തമാക്കുന്നു. രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിന് സതീഷ് കുമാറിനെ സഹായിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ സിപിഐഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി
പി.സതീഷ്‌കുമാറിന്റെയും പി.പി കിരണിന്റെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗുരുതര പരാമര്‍ശങ്ങള്‍ ഉള്ളത്. സതീശന്റെ നേതൃത്വത്തില്‍ വായ്പ തട്ടിപ്പ് നടന്നത് കരുവന്നൂരില്‍ മാത്രമല്ല. മറ്റ് നിരവധി ബാങ്കുകളിലും ക്രമക്കേട് നടന്നു. സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കുകളാണ് ഇവയില്‍ ഏറെയും. രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും പി.സതീഷ്‌കുമാറിനെ സഹായിച്ചതായും ഇഡി ചൂണ്ടിക്കാട്ടുന്നു.
Story Highlights: 150 cr irregularity in Karuvannur bank scam ED released details of raid